‘മുരളിയോടു ചെയ്തത് നീതികേട്; സീനിയര്‍ നേതാക്കളെ അപമാനിക്കുന്നതു ശരിയല്ല’

തിരുവനന്തപുരം: കോൺഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് നീതികേടെന്ന് ശശി തരൂർ എംപി. സീനിയർ നേതാക്കളെ അപമാനിക്കുന്നതു ശരിയല്ലെന്ന് തരൂർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

കെ മുരളീധരൻ സീനിയർ നേതാവാണെന്നു മാത്രമല്ല, പ്രധാന ഭാരവാഹിത്വം വഹിച്ച വ്യക്തി കൂടിയാണ്. അദ്ദേഹം കെപിസിസി പ്രസിഡന്റ് ആയിരുന്നു, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രചാരണത്തിന്റെ ചുമതല വഹിച്ചയാളാണ്. എല്ലാ മുൻ പ്രസിഡന്റുമാരെയും ഒരേപോലെ കാണണമായിരുന്നു. സമയക്കുറവ് ആയിരുന്നെങ്കിൽ പരിപാടി ഒരു പത്തു മിനിറ്റ് മുൻപേ തുടങ്ങാമായിരുന്നല്ലോയെന്നും തരൂർ പറഞ്ഞു.

തനിക്കു പ്രസംഗിക്കാൻ അവസരം കിട്ടാത്തതിൽ പരാതിയില്ല. പലരും തന്നോടു ചോദിച്ചു, എപ്പോഴാണ് പ്രസംഗിക്കുന്നതെന്ന്. ഈ വിഷയത്തെക്കുറിച്ചു കുറച്ചൊക്കെ തനിക്കറിയും. അതുകൊണ്ടു പ്രസംഗിക്കാൻ തയാറാണ്. ഒരു വർഷത്തെ പരിപാടിയാണല്ലോ. അതുകൊണ്ട് ഇനിയും അവസരങ്ങളുണ്ടാവും. മുൻ കെപിസിസി പ്രസിഡന്റുമാർക്ക് അടുത്ത പരിപാടികളിൽ ആദരവോടെ അവസരം നൽകണമെന്ന് തരൂർ പറഞ്ഞു.

പാർട്ടിയെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോവണമെങ്കിൽ പ്രധാനപ്പെട്ട നേതാക്കളെ അവഗണിക്കാൻ സാധിക്കില്ല. മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പാർട്ടിയിൽ നിന്നു അകന്നു നിൽക്കുന്നതിൽ അഭിപ്രായം പറയാനില്ല. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവണമെന്ന പൊതു അഭിപ്രായമാണ് തനിക്കുള്ളതെന്ന് തരൂർ വ്യക്തമാക്കി

Top