വൈഗ കൊലപാതകക്കേസ്; കാറിലെ നിര്‍ണായക തെളിവുകള്‍ നഷ്ടമായി

കൊച്ചി: വൈഗ കൊലപാതകക്കേസില്‍ കാറിലെ നിര്‍ണായക തെളിവുകള്‍ നഷ്ടമായി. സനു മോഹന്‍ കോയമ്പത്തൂരില്‍ വിറ്റ കാര്‍ കഴുകിയതോടെയാണ് രക്തക്കറ ഉള്‍പ്പെടെയുള്ള ഫോറന്‍സിക് തെളിവുകള്‍ നഷ്ടമായത്. എന്നാല്‍ കാറിന്റെ സീറ്റിലൊരു ഭാഗത്ത് രക്തക്കറയുടേതെന്ന് തോന്നുന്ന അടയാളം കണ്ടെത്തി. സനു മോഹനെ നാളെ വീണ്ടും കേരളത്തിലെത്തിച്ച് തെളിവെടുക്കും.

കോയമ്പത്തൂരില്‍ നിന്ന് കണ്ടെടുത്ത സനു മോഹന്റെ കാര്‍ തൃക്കാക്കരയിലെത്തിച്ചാണ് പരിശോധന നടത്തിയത്. അബോധാവസ്ഥയിലാക്കിയ വൈഗയെ മുട്ടാര്‍ പുഴയില്‍ തള്ളാന്‍ കൊണ്ടുപോയത് ഈ കാറിന്റെ പിന്‍സീറ്റില്‍ കിടത്തിയാണ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വൈഗയുടെ മൂക്കില്‍ നിന്ന് രക്തം വാര്‍ന്നിരുന്നു. രക്തക്കറയും, മുടിനാരുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ തേടിയാണ് പൊലീസും, ഫോറന്‍സിക് വിദഗ്ധരും കാര്‍ പരിശോധിച്ചത്. എന്നാല്‍ കാര്‍ വാങ്ങിയവര്‍ ഷാംമ്പുവാഷ് ചെയ്തതാണ് തെളിവുകള്‍ കാര്യമായി അവശേഷിക്കാതിരിക്കാന്‍ കാരണം.

ഗോവ, കൊല്ലൂര്‍, കാര്‍വാര്‍, കാര്‍വാര്‍ ബീച്ച് എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണ സംഘം നാളെ തിരിച്ചെത്തും. തുടര്‍ന്ന് സനു മോഹനുമായി ആലപ്പുഴയിലെ ബന്ധുവീടുകളിലുള്‍പ്പെടെ എത്തിച്ച് തെളിവെടുക്കും. വ്യാഴാഴ്ച വൈകീട്ട് നാലു വരെയാണ് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. തുടര്‍ന്ന് പൂനെ പൊലീസും സനുവിനെ കസ്റ്റഡിയില്‍ വാങ്ങിയേക്കും. സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടാണിത്. പൂനെയിലെ സ്റ്റീല്‍ കമ്പനിക്ക് സനു മോഹന്‍ മൂന്ന് കോടി നല്‍കാനുണ്ട്. പൂനെയില്‍ ഇയാള്‍ക്കെതിരെ രണ്ട് കേസുകളുണ്ട്.

 

Top