വൈഗയുടെ മരണം; അടിച്ചിട്ട ഫ്‌ലാറ്റിൽ നിന്ന് നിർണായക തെളിവ്

കാക്കനാട്: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് സനു മോഹന്‍ താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കൂടുതല്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി പൊലീസ്. ഇന്നലെ വൈകിട്ട് ഫൊറന്‍സിക് വിദഗ്ധരും പൊലീസും ചേര്‍ന്നു നടത്തിയ തെളിവെടുപ്പിലാണു സനു താമസിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തില്‍ അടച്ചിട്ടിരിക്കുന്ന മറ്റൊരു ഫ്‌ലാറ്റില്‍ നിന്നു നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.

അതീവ രഹസ്യമായായിരുന്നു പരിശോധന. വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയതിനു തലേന്നാള്‍ ഫ്‌ലാറ്റില്‍ അസ്വഭാവിക കാര്യങ്ങള്‍ സംഭവിച്ചിരുന്നുവെന്ന പൊലീസിന്റെ നിഗമനം ബലപ്പെടുത്തുന്നതാണ് ഇന്നലെ ലഭിച്ച തെളിവുകളെന്നാണു സൂചന. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു പറയാനാകില്ലെന്നു പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തില്‍ ഫ്‌ലാറ്റില്‍ തെളിവെടുപ്പു നടത്തിയപ്പോള്‍ അടച്ചിട്ടിരുന്ന ചില ഫ്‌ലാറ്റുകള്‍ കണ്ടെത്തിയിരുന്നു. ഇവയില്‍ ചിലതിന്റെ താക്കോല്‍ സനുവിന്റെ കൈവശമായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ഇവിടങ്ങളില്‍ പരിശോധന നടത്തിയത്.

സ്ഥലത്തില്ലാത്ത ഉടമകളുടെ അനുമതിയോടെ ഫ്‌ലാറ്റിന്റെ പൂട്ടു തകര്‍ത്തായിരുന്നു പൊലീസും ഫൊറന്‍സിക് വിദഗ്ധരും ഇന്നലെ പരിശോധന നടത്തിയത്. ഇവിടെ നിന്നു ലഭിച്ച തെളിവുകള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമേ അന്തിമ നിര്‍ണയത്തില്‍ എത്തുകയുള്ളു.

വൈഗയുടെ മരണവുമായി ഇക്കാര്യങ്ങളെ ബന്ധിപ്പിക്കാനുള്ള കൂടുതല്‍ തെളിവുകളാണു പൊലീസ് തേടുന്നത്. വാടകക്കരാറില്ലാതെ ഏതാനും പേര്‍ ഇവിടെ സമീപകാലത്തു തമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

 

Top