വാഗമണ്‍ നിശാപാര്‍ട്ടി; രണ്ട് നൈജീരിയന്‍ സ്വദേശികളെ പ്രതി ചേര്‍ത്തു

കോട്ടയം: വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ രണ്ടു നൈജീരിയന്‍ സ്വദേശികളെ പ്രതി ചേര്‍ത്തു. നിശാപാര്‍ട്ടിയിലേക്ക് ലഹരി മരുന്നുകള്‍ ലഭിച്ചത് ബംഗളൂരുവിലുള്ള നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി.

നിശാപാര്‍ട്ടിക്ക് എത്തിച്ച എംഡിഎംഎ, ഹാഷിഷ്, മെത്ത് ക്രിസ്റ്റല്‍ തുടങ്ങിയ മാരക ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് ലഭിച്ചത് ബംഗളൂരുവില്‍ നിന്നാണ്. ഇതേ തുടര്‍ന്ന് ബംഗളൂരു കേന്ദ്രികരിച്ച് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്നിന്റെ ഉറവിടം രണ്ടു നൈജീരിയന്‍ സ്വദേശികളാണെന്നു വ്യക്തമായത്. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഇവരെ പ്രതിചേര്‍ത്തത്.

കഴിഞ്ഞ ഡിസംബര്‍ 20 നാണ് വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടന്നത്. നിലവില്‍ ഒന്‍പത് പേരാണ് ലഹരി മരുന്ന് നിശാപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലുള്ളത്.

Top