വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്; സിബിഐയ്ക്ക് അന്വേഷണവുമായി മുന്നോട്ട്‌പോകാമെന്ന് സുപ്രീംകോടതി

ഡല്‍ഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസില്‍ സിബിഐക്ക് നിലവില്‍ അന്വേഷണവുമായി മുന്നോട്ട് പോകാം എന്ന് സുപ്രീം കോടതി. അന്വേഷണം സ്റ്റേ ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സിബിഐ അന്വേഷണത്തിന് എതിരെ നല്‍കിയ ഹര്‍ജികള്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതി മാറ്റി.

സിബിഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷന്‍ സിഇഒ, സന്തോഷ് ഈപ്പന്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണ് അഴിമതി കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. എന്നാല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്ന് ലൈഫ് മിഷന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ വി വിശ്വനാഥ് ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ വിശദമായ വാദം കേക്കല്‍ ആവശ്യമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയിരുന്നതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ലൈഫ് മിഷന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.വി വിശ്വനാഥന് പുറമെ, സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശിയും ഹാജരായി. സന്തോഷ് ഈപ്പന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ദാവെ, അഭിഭാഷകന്‍ ജോജി സ്‌കറിയ എന്നിവരാണ് ഹാജരായത്. സിബിഐ യ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് ആണ് ഹാജരായത്.

 

Top