കൈയാങ്കളി; വടകരയില്‍ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: വടകരയില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ വൈകുന്നേരം ആളുകള്‍ നോക്കി നില്‍ക്കുന്നതിനിടെയാണ് യുവാക്കള്‍ തമ്മില്‍ പരസ്പരം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസിനാണ് കുത്തേറ്റത്.

വടകര താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസ് (25) നാണ് പരിക്കേറ്റത്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു. പരുക്കേറ്റ ഹിജാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അജിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. നാട്ടുകാര്‍ ഇടപെട്ടിട്ടും യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു.

ഹിജാസിന്റെ കൈയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നിലത്തുകിടന്ന കല്ലുകൊണ്ടും ഇരുവരും ആക്രമിച്ചു. ആക്രമണത്തിനിടെ ഒരാളുടെ ഷര്‍ട്ടും മറ്റൊരാള്‍ കീറിയെടുത്തു. ഏറ്റുമുട്ടലിനിടയില്‍ മറ്റൊരു യുവാവ് ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ആക്രമണം തുടരുകയായിരുന്നു. അടി നിര്‍ത്താനും ആശുപത്രിയിലേക്ക് പോകാനും നാട്ടുകാര്‍ പറഞ്ഞിട്ടും ഇത് വകവെയ്ക്കാതെയാണ് യുവാക്കള്‍ തമ്മിലടിച്ചത്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Top