വാക്‌സിന്‍ പാഴാക്കല്‍; കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വാക്‌സീന്‍ പാഴാക്കുന്ന അവസ്ഥ ഇപ്പോഴും ഉയര്‍ന്ന നിലയിലാണെന്നും ഇതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സീനുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി വിവിധ വാക്‌സീന്‍ നിര്‍മാതാക്കളെ സഹായിക്കുന്നതിനു കൈക്കൊണ്ടിട്ടുള്ള പരിശ്രമങ്ങളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ വാക്‌സീന്‍ നിര്‍മാതാക്കളുമൊത്ത് സജീവമായി പ്രവര്‍ത്തിക്കുകയും കൂടുതല്‍ ഉല്‍പ്പാദന യൂണിറ്റുകള്‍, ധനസഹായം, അസംസ്‌കൃത വസ്തുക്കളുടെ വിതരണം എന്നിവയ്ക്കു വേണ്ട സൗകര്യമൊരുക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും യോഗം വിലയിരുത്തി.

ആരോഗ്യ പരിപാലന ജീവനക്കാര്‍ക്കും മുന്‍നിരപോരാളികള്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതിന്റെ നില പ്രധാനമന്ത്രി അവലോകനം ചെയ്തു. 45 വയസിനു മുകളിലുള്ളവര്‍ക്കും 18 – 44 വയസ്സിനിടയിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളും അദ്ദേഹം ശേഖരിച്ചു. വാക്‌സിനേഷന്‍ പ്രക്രിയ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന് സാങ്കേതികവശത്തുനിന്നും സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചും അധികൃതര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

വാക്‌സീന്‍ ലഭ്യത സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂര്‍ കാര്യങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കി. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാന്‍ ഈ വിവരങ്ങള്‍ ജില്ലാതലത്തിലേക്ക് കൈമാറാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

 

Top