ബെർലിൻ:ലോകം എത്രമേല്‍ അസന്തുലിതവും ഭിന്നിപ്പുനിറഞ്ഞതുമാണെന്ന് കോവിഡ് മഹാമാരി തുറന്നുകാട്ടിയെന്ന് ലോകാരോഗ്യ സംഘടന. അരക്കോടിയോളം പേരുടെ ജീവനെടുത്ത രോഗത്തെ പിടിച്ചുകെട്ടാൻ തടസ്സമായതും ഈ ഉത്തരവാദിത്വമില്ലായ്മയാണെന്നും ഡബ്ല്യുഎച്ച്‌ഒ ചൂണ്ടിക്കാട്ടി.
ദേശീയത, അതിർത്തി-രാഷ്ട്രീയ തർക്കങ്ങൾ തുടങ്ങിയവയുടെ പേരിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥയും സാമ്പത്തിക അന്തരവും മഹാമാരിയുടെ രണ്ടാംവർഷംകൂടുതൽ പ്രകടമായി. വികസിത രാജ്യങ്ങൾ വാക്‌സിൻ പൂഴ്ത്തിവച്ചപ്പോള്‍, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിൽ ഓക്സിജന്‍ കിട്ടാതെ ആളുകൾ മരിച്ചുവീണു.
കോവിഡ് നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രതിസന്ധികൾ നേരിടാൻ ലോകം തയ്യാറെടുക്കണം. ഇതിനായി ലോകാരോഗ്യ സംഘടനയെ കൂടുതൽ ശാക്തീകരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.