‘വാക്സിന്‍ ഉത്സവം മറ്റൊരു തട്ടിപ്പ്’; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി.രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ ‘വാക്‌സിന്‍ ഉത്സവം’ മറ്റൊരു തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് കിടക്കകളോ, വെന്റിലേറ്ററുകളോ, വാക്‌സിനോ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനകളില്ല, ആശുപത്രികളില്‍ കിടക്കകളില്ല, വെന്റിലേറ്ററുകളില്ല, ഓക്‌സിജനില്ല, വാക്‌സിനും ഇല്ല. ‘ഉത്സവം’ ഒരു തട്ടിപ്പാണ്.’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപം നല്‍കിയ പിഎം കെയേഴ്‌സ് എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ചോദിച്ചു.

രാജ്യത്ത് കോവിഡ് കേസുകള്‍ ദിനം പ്രതി കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ വീണ്ടും എത്തിയത്. രാജ്യത്ത് കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതായി ആരോപിച്ച് രാഹുല്‍ പലതവണ രംഗത്ത് വന്നിരുന്നു.

രാജ്യം വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ വാക്‌സിന്‍ ഉത്സവം നടത്താനുളള കേന്ദ്ര നടപടിയെ രാഹുല്‍ ചോദ്യം ചെയ്തിരുന്നു. വിദേശ വാക്‌സിനുകള്‍ക്ക് അതിവേഗം അനുമതി നല്‍കാനുളള കേന്ദ്ര തീരുമാനത്തേയും വിമര്‍ശിച്ചിരുന്നു. അതേസമയം 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കുന്നതിന് പകരം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്നും എല്ലാവര്‍ക്കും ജീവന്‍ സുരക്ഷിതമാക്കാനുളള അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനായി സോഷ്യല്‍ മീഡിയയില്‍ സ്പീക്ക് അപ് ഫോര്‍ വാക്‌സിന്‍സ് ഫോര്‍ ആള്‍ എന്ന ഹാഷ് ടാഗില്‍ രാഹുല്‍ ഒരു ക്യാമ്പയ്‌നും തുടക്കമിട്ടിരുന്നു.

 

Top