വാക്‌സിന്‍ ചലഞ്ച്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപ. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ കമ്പനികളില്‍നിന്നു നേരിട്ട് വാക്‌സിന്‍ സംഭരിക്കുന്നതിനായി 29.29 കോടി രൂപ ചെലവഴിച്ചെന്നും ബാലഗോപാല്‍ അറിയിച്ചു. കെ.ജെ.മാക്‌സി എം.എല്‍.എ ഉന്നയിച്ച നക്ഷത്രചിഹ്നമില്ലാത്ത ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ സംഭരിച്ച വകയില്‍ 29.29 കോടി രൂപയാണ് ചെലവഴിച്ചത്. ജൂലൈ 30 വരെയുള്ള വിവരങ്ങള്‍ പ്രകാകം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം കോവിഡ് പ്രതിരോധ സാമഗ്രികള്‍ സംഭരിക്കാന്‍ 324 കോടിരൂപ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ നിന്ന് പിപിഇ കിറ്റുകള്‍, കോവിഡ് ടെസ്റ്റ് കിറ്റുകള്‍, വാക്‌സിന്‍ എന്നിവ സംഭരിക്കുന്നതിനാല്‍ 318.2747 കോടി രൂപ വിനിയോഗിച്ചു.

സംസ്ഥാനത്തെ മൂന്നു ദിവസത്തെ വാക്‌സീന്‍ യജ്ഞം പുരോഗമിക്കുകയാണ്. ശനിയാഴ്ച തുടങ്ങിയ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ്
തിങ്കളാഴ്ചയും തുടരും. ദിവസം 5 ലക്ഷം വാക്‌സിനാണ് വിതരണം ചെയ്യുന്നത്.

Top