50 കോടി പിന്നിട്ട് കോവിഡ് വാക്‌സിനേഷന്‍; ചരിത്ര നേട്ടമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെയായി 50 കോടി വാക്‌സിനേഷനുകള്‍ നല്‍കിക്കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്തെ കോവിഡ് പോരാട്ടത്തിന് കരുത്തു പകരുന്ന ഈ നേട്ടത്തില്‍ സഹകരിച്ച ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു, വാക്‌സിനേഷനില്‍ രാജ്യം 50 കോടി കടന്നു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി’ അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന ക്യാമ്പയിനില്‍ കൂടി രാജ്യത്ത് 50 കോടി വാക്‌സിനേഷനുകള്‍ നടന്നു കഴിഞ്ഞു. 85 ദിവസത്തിനുള്ളിലാണ് രാജ്യത്ത് ആദ്യ 10 കോടി വാക്‌സിനുകള്‍ നല്‍കിയത്. 10-20 കോടിയിലെത്താന്‍ 45 ദിവസമാണ് വേണ്ടി വന്നത്. 20-30 കോടിയിലെത്താന്‍ 29 ദിവസമെടുത്തു. 30-40 കോടിയിലെത്താന്‍ 29 ദിവസവുമെടുത്തു. എന്നാല്‍ 50 കോടി പ്രതിരോധ വാക്‌സിനുകളിലെത്താന്‍ വെറും 20 ദിവസം മാത്രമാണ് വേണ്ടി വന്നതെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ രാജ്യത്ത് കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്ഫുട്‌നിക് എന്നീ വാക്‌സിന്‍ ഡോസുകളാണ് നല്‍കി വരുന്നത്. ഇതുവരെയായി രാജ്യത്ത് 50,03,48,866 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. 2.30 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഇനിയും വിവിധ സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ടെന്നും കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Top