പുതിയ കോവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും വാക്‌സിന്‍ സ്വീകരിച്ചവര്‍; റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പുതിയ കോവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും വാക്‌സിന്‍ എടുത്തവരെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 58 ശതമാനവും വാക്‌സിന്‍ സ്വീകരിച്ചവരോ ബൂസ്റ്റര്‍ ഡോസ് എടുത്തവരോ ആണെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് വ്യാപനം തുടങ്ങിയ 2020ന് ശേഷം കോവിഡ് ബാധിച്ച് മരിച്ച അമേരിക്കക്കാരില്‍ ഭൂരിഭാഗവും കുറഞ്ഞത് ഭാഗികമായെങ്കിലും വാക്‌സിന്‍ എടുത്തവരാണ്. 2021 സെപ്റ്റംബറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ 23 ശതമാനം പേര്‍ വാക്‌സിന്‍ സ്വീകരിച്ചവരായിരുന്നു. ഈ വര്‍ഷം ജനുവരി, ഫെബ്രുവരിയോടെ കോവിഡ് ബാധിച്ച് മരിച്ചവരില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഉയര്‍ന്നു. 42 ശതമാനമായാണ് ഉയര്‍ന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തി കുറഞ്ഞതാകാം വാക്‌സിന്‍ സ്വീകരിച്ചവരുടെ ഇടയില്‍ കോവിഡ് മരണം കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരു വാക്‌സിന്‍ മാത്രം സ്വീകരിച്ചവരില്‍ വയോധികര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ എന്നിവരില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് പടര്‍ന്നതും മറ്റൊരു കാരണമാകാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.അതിനാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഇടയിലുള്ള മഹാമാരിയാണിതെന്ന് എപ്പോഴും പറയാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

Top