വാക്സിനെടുത്ത ശേഷം കാഴ്ച കുറഞ്ഞെന്ന് യുവാവിന്‍റെ ആരോപണം

ഒമാന്‍: കൊവിഡ് പ്രതിരോധ വാക്സിനെടുത്ത ശേഷം കാഴ്ച കുറഞ്ഞെന്ന ആരോപണവുമായി ഒമാനി പൗരന്‍ രംഗത്ത്. വീഡിയോയിലൂടെയാണ് യുവാവ് തന്‍റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് പറയുന്നത്. എന്നാല്‍ ഇതിന് കുത്തിവെപ്പുമായി യാതൊരു ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. യുവാവ് വീഡിയോയില്‍ പറഞ്ഞ കാര്യം ആരോഗ്യവകുപ്പ് കൃത്യമായി അന്വേഷിച്ചു. വാക്സിൻ സ്വീകരിച്ച് രണ്ട് മണിക്കൂറിനു ശേഷമാണ് കാഴ്ചക്ക് പ്രശ്നമുണ്ടായതെന്ന് യുവാവ് പറയുന്നു.

ഒമാനിലെ സുഹാർ ആശുപത്രിയിലെ ഡോക്ടര്‍മാരും, സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രിയിലെ നേത്രരോഗ വിദഗ്ധരും യുവാവിനെ വിശദമായി പരിശോധിച്ചു. തുടര്‍ന്നാണ് വാക്സിന്‍ കുത്തിവെപ്പുമായി ഇതിന് യാതൊരു ബന്ധമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയത്‌. മറ്റു പല രോഗങ്ങള്‍ കാരണം കാഴ്ച ശക്തി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, അമിതവണ്ണം, കൊളസ്ട്രോൾ, ഇതില്‍ ഏതെങ്കിലും ഒന്നാകാം കാരണം എന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവാവിന് വിദഗ്ധ ചികിത്സ നൽകാൻ ആണ് അധികൃതരുടെ തീരുമാനം. വാക്സിന്‍റെ ഗുണമേന്മയിലും സുരക്ഷയിലും സംശയമില്ല. കുത്തിവെപ്പ് നടത്തുന്നതിന് മുമ്പ് ആരോഗ്യ പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇതുവരെ കുത്തിവെപ്പ് നടത്തിയവരില്‍ പാർശ്വഫലങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചെറിയ പനി, തലവേദന, കുത്തിവെച്ച സ്ഥലത്ത് ചെറിയ വേദന എന്നിവ മാത്രം ആണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അധികൃതർ പറഞ്ഞു.

Top