തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ സിപിഎമ്മും ഇടതുമുന്നണിയും നേടിയ ഗംഭീരവിജയത്തോടെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ്റെ പൊളിറ്റിക്കൽ ഗ്രാഫ് മേലോട്ട് ഉയരുകയാണ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതോടെയാണ് പകരക്കാരനായാണ് എ.വിജയരാഘവൻ പാർട്ടിയെ നയിക്കാനെത്തുന്നത്.
കോടിയേരിക്ക് പകരം വിജയരാഘവൻ പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തിയത് വലിയ കൗതുകം സൃഷ്ടിച്ചെങ്കിലും ആ പദവിക്ക് താൻ അനുയോജ്യനാണെന്ന് തെളിയിക്കാൻ തദ്ദേശതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനത്തോടെ വിജയരാഘവന് സാധിച്ചു. പലതരം വിവാദ പ്രസ്താവനകളാൽ നേരത്തെ കുപ്രസിദ്ധി നേടിയ വിജയരാഘവൻ സിപിഎമ്മിൻ്റെ പടനായകസ്ഥാനം ഏറ്റെടുക്കുമ്പോൾ പാർട്ടിയുടെ മുന്നോട്ടുള്ള യാത്ര ഏതു രീതിയിലാവും എന്ന ആകാംക്ഷ എല്ലാ കോണുകളിലും ഉണ്ടായിരുന്നു. അതിനെല്ലാം തിരിച്ചടിയാകുകയാണ് അദ്ദേഹത്തിന്റെ ഈ വിജയം.