‘ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനെ കുറിച്ചും ഇനി ചാനല്‍ ബ്രേക്കിംഗ് പുറത്തുവിടും’വിടി ബല്‍റാം

Balram

കൊച്ചി : എല്‍എല്‍ബിയ്ക്ക് പ്രിന്‍സിപ്പളിനെ സ്വാധീനിച്ചാണ് മാര്‍ക്ക് തിരുത്തിയെന്ന ആരോപണത്തിന് പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ.

സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുള്ള, വേറെ രണ്ട് പ്രൊഫഷണല്‍ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയെ കുടുക്കാന്‍ ഈയൊരു ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും ശരിക്ക് മനസ്സിലാകുന്നുണ്ടെന്ന് ബല്‍റാം പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സർക്കാർ ഭൂമി കയ്യേറിയ, വിദ്യാർത്ഥിപീഡനങ്ങൾ തുടർക്കഥയാക്കിയ, ദലിത്‌ അധിക്ഷേപങ്ങൾ ശീലമാക്കിയ, പാചകറാണിയുടെ സ്വാശ്രയ ലോ കോളേജിൽ നിന്ന് ക്ലാസിൽപ്പോലും പോകാതെ എൽഎൽബി കരസ്ഥമാക്കിയവരും അവരെ ഉളുപ്പില്ലാതെ പിന്താങ്ങുന്നവരുമൊക്കെയാണ്‌ സംസ്ഥാനതലത്തിലെ എൻട്രൻസ്‌ പരീക്ഷയിൽ ഉന്നത റാങ്ക്‌ വാങ്ങി ഒരു സർക്കാർ ലോ കോളേജിൽ പ്രവേശനം നേടി കൃത്യസമയത്ത്‌ തന്നെ വിജയകരമായി പഠനം പൂർത്തീകരിച്ച്‌ ബിരുദം നേടിയ ഒരു വിദ്യാർത്ഥിയുടെ പത്ത്‌ വർഷം മുൻപത്തെ ഒരു ഇന്റേണൽ പരീക്ഷ പേപ്പറിന്റെ മാർക്കിനേച്ചൊല്ലി വലിയ ബ്രേയ്ക്കിംഗ്‌ ന്യൂസുമായി കോലാഹലമുയർത്തുന്നത്‌. എനിക്കിക്കാര്യത്തിൽ പറയാനുള്ളത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഇതേവിഷയം സൈബർ സഖാക്കൾ ചർച്ചയാക്കിയ വേളയിൽത്തന്നെ വിശദീകരിച്ചിട്ടുണ്ട്‌. എൽഎൽബിക്ക്‌ യൂണിവേഴ്സിറ്റി തലത്തിൽ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാൻസിൽത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച്‌ ദേശീയ തലത്തിലെ മൂട്ട്‌ കോർട്ട്‌ മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുൻപ്‌ സർവകലാശാലയിൽ ബിരുദത്തിന്‌ ഒന്നാം റാങ്ക്‌ നേടിയിട്ടുള്ള, വേറെ രണ്ട്‌ പ്രൊഫഷണൽ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാർത്ഥിയെക്കുടുക്കാൻ ഈയൊരു ക്ലാസ്‌ ടെസ്റ്റിന്റെ മാർക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയർത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട്‌ എല്ലാവർക്കും ശരിക്ക്‌ മനസ്സിലാകുന്നുണ്ട്‌. പ്രൊഫഷണൽ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവർക്കറിയാം, ഇന്റേണൽ അസസ്മെന്റുമായി ബന്ധപ്പെട്ട്‌ അധ്യാപകർ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീർക്കാൻ നോക്കുന്നതും അതിന്മേൽ പരാതി ഉയരുമ്പോൾ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സർവ്വസാധാരണമാണെന്നത്‌.

ഒരുപക്ഷേ ഇനി വി.ടി.ബൽറാം അംഗൻവാടിയിൽ പഠിക്കുമ്പോൾ ടീച്ചറെ സ്വാധീനിച്ച്‌ ഒരു പ്ലേറ്റ്‌ ഉപ്പുമാവ്‌ കൂടുതൽ നേടിയതിനേക്കുറിച്ചും …രളി പൂപ്പൽ ചാനൽ ബ്രേയ്ക്കിംഗ്‌ ന്യൂസ്‌ പുറത്തുവിടുമായിരിക്കും!

ഒരു പാഴ്‌ജനതയുടെ ജീർണ്ണാവിഷ്ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ഈ ചാനലിനേക്കുറിച്ചും ഇങ്ങനെയൊരു വാർത്തക്ക്‌ അവർ നൽകുന്ന ഈ തലക്കെട്ടിനേക്കുറിച്ചും കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു.

Top