‘തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ’; ഇ.പി ജയരാജനെ പരിഹസിച്ച് വി.ടി ബൽറാം

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്. തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ എന്ന കുറിപ്പോടെ ഇ പിയുടെ ചിത്രവും പങ്കുവച്ചാണ് ബൽറാം രംഗത്തെത്തിയത്. ബൽറാമിൻറെ പോസ്റ്റിന് താഴെ ഇ പിക്കെതിരായ കമൻറുകളുമായി നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരായ വാർത്ത ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് എ വിജയരാഘവൻ പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ആയതൊക്കെ ഗോവിന്ദൻ മാഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതാണ്. ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതിനെക്കുറിച്ച് ചർച്ചയായി. പാർട്ടി പ്രവർത്തിക്കുന്നത് നമ്മൾ എല്ലാവരും ജീവിക്കുന്ന സമൂഹത്തിലാണ്. സമൂഹത്തിൽ പാർട്ടി അംഗങ്ങൾ പ്രവർത്തിക്കുമ്പോൾ അതാത് സമയത്ത് പാലിക്കേണ്ട സൂക്ഷ്മതയെക്കുറിച്ച് പാർട്ടി നിർദേശം നൽകും. സമൂഹത്തിലുള്ള ജീർണതകൾ പാർട്ടിയിലേക്ക് വരാതിരിക്കാനുള്ള ജാഗ്രത വേണം. ചില ഘട്ടങ്ങളിൽ അത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇ പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ഇ പിക്കെതിരെ പി ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇ പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നും ആരോപണമുണ്ട്. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പറഞ്ഞു. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർ‍ഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടു.

Top