കൊല്ലം ജില്ലയില്‍ 24 വേദികളിലായി കലോത്സവം നടക്കും; വി ശിവന്‍കുട്ടി

തിരുവനന്തപുരം: തൃശൂരില്‍ നടക്കുന്ന കായികോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊല്ലം ജില്ലയില്‍ 24 വേദികളിലായി കലോത്സവം നടത്തും. ആശാമാം വേദിയാണ് പ്രധാനവേദി. കലോല്‍ത്സവം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാകും നടത്തുക. 21 കമ്മിറ്റികള്‍ രൂപികരിക്കും.

തൃശ്ശൂര്‍ കുന്നംകുളത്ത് നടക്കുന്ന 65 -ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മികച്ച സംഘാടനം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയെന്ന് മന്ത്രി അറിയിച്ചു.

2023 ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശുര്‍ കുന്നംകുളം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. 15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂര്‍ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. സബ് ജൂനിയര്‍ ബോയ്സ് ആന്‍ഡ് ഗേള്‍സ് (അണ്ടര്‍ -14), ജൂനിയര്‍ ബോയ്സ് ആന്‍ഡ് ഗേള്‍സ് (അണ്ടര്‍ 17) സീനിയര്‍ ബോയ്സ് ആന്റ് ഗേള്‍സ് (അണ്ടര്‍ 19) എന്നീ 6 കാറ്റഗറികളിലായി 3000 ത്തില്‍ പരം മത്സരാര്‍ത്ഥികളാണ് ഈ കായികമേളയില്‍ പങ്കെടുക്കുന്നത്.

ഇതില്‍ പകുതി ആണ്‍കുട്ടികളും, പകുതി പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 350 ഓളം ഒഫീഷ്യല്‍സ്, ടീം മാനേജേഴ്സ്, പരിശീലകര്‍ എന്നിവര്‍ ഈ മേളയില്‍ പങ്കെടുക്കും. 64 -ാമത് സ്‌കൂള്‍ കായിക മേള, ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു സംസ്ഥാന സ്‌കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തി ചരിത്രം സൃഷ്ടിച്ചതാണ്. ഇതേ മാതൃകയില്‍ ഈ വര്‍ഷവും പകലും രാത്രിയുമായിട്ടാണ് മത്സരങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്‍ട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും (റിലേ) ഉള്‍പ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ദേശീയ സ്‌കൂള്‍ മത്സരങ്ങള്‍ നവംബര്‍ രണ്ടാം വാരം നടക്കുന്നതിനാലും 37-ാമത് ദേശീയ ഗെയിംസ് ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 9 വരെ ഗോവയില്‍ നടക്കുന്നതിനാലുമാണ് സംസ്ഥാന കായികോത്സവം ഈ വര്‍ഷം നേരത്തെ നടത്തേണ്ടി വരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് ഉപജില്ല, ജില്ല മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായ കുട്ടികളാണ് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുക.

Top