യുപിയില്‍ സഹപാഠി തല്ലിയ കുട്ടിയെ കേരളത്തില്‍ പഠിപ്പിക്കാന്‍ തയാറെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ മുസ്ലീം സഹപാഠിയെ തല്ലാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. കുട്ടിയെ കേരളത്തില്‍ പഠിപ്പിക്കാന്‍ തയ്യാറെന്ന് മന്ത്രി പറഞ്ഞു.കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നു, രക്ഷകര്‍ത്താക്കള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ തുടര്‍പഠനം കേരളത്തില്‍ നടത്താം. ടിസിയോ മറ്റ് രേഖകളോ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. തല്ലുകൊണ്ട കുട്ടിയുടെ പഠനം അനിശ്ചിതത്വത്തിലാണ്. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ സഹപാഠിയെ അധ്യാപിക മറ്റുമതവിഭാഗത്തിലെ കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സ്‌കൂള്‍ അടച്ചിടാനാണ് ഉത്തരവായത്. വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച നോട്ടീസ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി.സ്‌കൂള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടാതിരിക്കാന്‍ കുട്ടികളെ സമീപമുള്ള സ്‌കൂളുകളിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

Top