ഷെഫിന്‍ ജഹാന്റെ ഭീകരബന്ധങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വി.മുരളീധരന്‍

muraleedharan

തിരുവനന്തപുരം: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ ഭീകരബന്ധങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള ബന്ധം വെറും പ്രണയവിവാഹം മാത്രമായിരുന്നില്ലന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ഇവരുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അസാധുവാക്കുക മാത്രമാണ് സുപ്രീം കോടതി ചെയ്തത്. അല്ലാതെ എന്‍.ഐ.എ അന്വേഷണം റദ്ദാക്കിയിട്ടില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരുവരും പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റിനെ സന്ദര്‍ശിച്ചത് ശ്രദ്ധേയമാണ്. രാജ്യത്താകമാനം നിരവധി ഭീകരവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടെന്നും മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഭീകരവാദ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. കേരളത്തിലെത്തിയയുടന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലേക്ക് ഓടിയെത്താനുള്ള ബന്ധം ഷെഫിന്‍ ജഹാന് ആ സംഘടനയുമായി ഉണ്ട്. മതം മാറ്റത്തിനു വേണ്ടി നടത്തിയ ലൗ ജിഹാദാണ് ഇതിനെല്ലാം പിന്നിലെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top