v muralidharan statement

v muralidharan

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പാടത്ത് പണി വരമ്പത്തു കൂലിയെന്ന വിവാദ പരാമര്‍ശത്തിനിതെരെ ബിജെ പി നേതാവ് വി മുരളീധരന്‍ രംഗത്തെത്തി.

വരമ്പത്ത് കൂലി എന്നത് എല്ലാവരും നടപ്പിലാക്കേണ്ടത് മാത്രമാണോ, അതോ സിപിഐഎം മാത്രം നടപ്പിലാക്കേണ്ടതോയെന്ന് കൊടിയേരി വ്യക്തമാക്കണമെന്ന് വി മുരളീധരന്‍ ചോദിച്ചു. മനോജ് വധത്തില്‍ വരമ്പത്ത് കൂലി നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇന്നലെ ജയരാജന്‍ പ്രസംഗം നടത്തുമായിരുന്നോ എന്നും മുരളീധരന്‍ ചോദിച്ചു.

പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തെ ന്യായികരിച്ച് പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. കോടിയേരിയുടെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന് പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അക്രമികളെ ജനകീയമായി പ്രതിരോധിക്കണമെന്നാണ് കോടിയേരി പറഞ്ഞത്. ആക്രമത്തിനുള്ള ആഹ്വാനമായി പ്രസംഗത്തെ വളച്ചൊടിക്കുകയായിരുന്നു. ആര്‍എസ്എസ്സിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തണമെന്നാണ് കോടിയേരി പറഞ്ഞതെന്നും പി ജയരാജന്‍ അഭിപ്രായപ്പെട്ടു.

പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടില്‍ തെറ്റില്ലെന്ന് മന്ത്രി കെകെ ശൈലജ യും അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധം തീര്‍ക്കാന്‍ കായികമായും മാനസികമായും കരുത്താര്‍ജ്ജിക്കണമെന്നും കെകെ ശൈലജ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തളളി സിപിഐ അംഗവും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ രംഗത്തു വന്നിരുന്നു. പാടത്ത് പണി വരമ്പത്ത് കൂലി എന്നത് സര്‍ക്കാരിന്റെ നയമല്ലെന്ന് വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

ധന്‍രാജ് കൊലപാതകത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം സമീപനങ്ങളില്‍ നിന്നും പൊലീസ് പിന്മാറണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസ് അക്രമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിലയിരുന്നു വിവാദ പരമാര്‍ശം . ജൂലൈ 11 നു രാത്രിയാണ് പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ സി.വി. ധനരാജും ബിജെപി പ്രവര്‍ത്തകനായ സി.കെ. രാമചന്ദ്രനു കൊല്ലപ്പെട്ടത്.

Top