ഉത്തരവാദികളായവരെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തും: വി. മുരളീധരന്‍

ന്യൂഡല്‍ഹി: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

വിഷയത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലുമായി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. ആത്മഹത്യയില്‍ ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം നാളെ ചെന്നൈയിലെത്തും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി രാംദാസ് അത്തെവാലെയും രംഗത്ത് വന്നിരുന്നു. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന് സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്‌നാട് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ക്യാമ്പസില്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനിടെ ഫാത്തിമയുടെ പിതാവിന്റേയും ബന്ധുക്കളുടെയും മൊഴി എടുക്കുന്നത് പൂര്‍ത്തിയായി. ക്രൈംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. കേസിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഈശ്വരമൂര്‍ത്തി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട്, നിര്‍ണായകമായ തെളിവുകള്‍ ഫാത്തിമയുടെ കുടുംബം അന്വേഷണസംഘത്തിന് കൈമാറി.

Top