വി മുരളീധരന്‍ സംസ്ഥാനത്തിന്റെ വികസനം തകര്‍ക്കുന്നു; വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്‍ സംസ്ഥാനത്തിന്റെ വികസനം തകര്‍ക്കുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. വികസന പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ വി മുരളീധരനെ ബിജെപി ചുമതലപ്പടുത്തിയിരിക്കുന്നു. കലാപഹ്വാനം നല്‍കി പ്രകോപനം സൃഷ്ടിക്കുന്ന വി മുരളീധരനെ കേരളം തിരിച്ചറിഞ്ഞ് ക്കഴിഞ്ഞു. വി മുരളീധരന്‍ വായ തുറക്കുന്നത് മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രമെന്ന് വി ശിവന്‍കുട്ടി പരിഹസിച്ചു.

കേന്ദ്ര മന്ത്രി എന്ന നിലയില്‍ നാടിന് നല്ലത് ചെയ്യാന്‍ ആണ് വി മുരളീധരന്‍ ശ്രമിക്കേണ്ടത്. 2008 സാമ്പത്തിക വര്‍ഷത്തിലെ റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയായ തിരുവനന്തപുരം-നേമം സാറ്റലൈറ്റ് ടെര്‍മിനലിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് 15 വര്‍ഷമായിട്ടും റെയില്‍വേ പരിശോധിച്ച് കഴിഞ്ഞിട്ടില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആണ് വി മുരളീധരന്‍ ശ്രമിക്കേണ്ടത് എന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് പദവി ഒഴിയണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടിയെന്ന ആരോപണം തെറ്റെന്ന് സ്വപ്നയുടെ വെളിപ്പെടുത്തലോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനത്തെ വേട്ടയാടുന്നു എന്നായിരുന്നു ആരോപണം. അത് തെറ്റാണെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിലൂടെ തെളിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ യാതൊരു അധികാര ദുര്‍വിനിയോഗവും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ ഇടപെട്ടെന്ന ആരോപണം തെളിയിക്കുന്നതാണിതെന്നും വി മുരളീധരന്‍ പറത്തിരുന്നു.

 

 

Top