തിരുവനന്തപുരം: മെട്രോമാന് ഇ. ശ്രീധരൻ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇത്തരത്തില്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് കെ. സുരേന്ദ്രന് തന്നെ അറിയിച്ചെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐയോട് മുരളീധരന് പറഞ്ഞു. ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്നു വിജയ യാത്രയ്ക്കു തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞതിനു പിന്നാലെയാണു മുരളീധരനും ഇതു സ്ഥിരീകരിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.
“ഇ ശ്രീധരൻ, കേരള ജനതയ്ക്കായി അഴിമതിരഹിതവും വികസനോന്മുഖവുമായ ഭരണം കാഴ്ചവയ്ക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളീയരുടെ ആവശ്യങ്ങൾ സംരക്ഷിക്കാൻ ബിജെപി പരിശ്രമിക്കും. ശ്രീധരന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമവും ഫലപ്രദവുമായ സർക്കാർ പുതിയ കേരളത്തിനു വഴിയൊരുക്കും”- മുരളീധരൻ വ്യക്തമാക്കി.
കേരളത്തിലെ ചില പ്രശ്നങ്ങൾ താൻ ചൂണ്ടിക്കാട്ടുകയാണ് ഉണ്ടായത്. ഇതിനെ ഒരു പ്രഖ്യാപനമായി കണക്കാക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞതായി മുരളീധരൻ അറിയിച്ചു. ശ്രീധരനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്നു വിജയ യാത്രയ്ക്കു തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.