കേരളത്തില്‍ കോവിഡ് പ്രതിരോധത്തില്‍ വീഴ്ചയുണ്ടായെന്ന് വി മുരളീധരന്‍

muraleedharan

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് പ്രതിരോധത്തില്‍ വീഴ്ചയുണ്ടെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവമുള്ളതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൊവിഡ് പരിശോധനകളിലും പ്രതിരോധ മാനദണ്ഡങ്ങളിലും കേരളത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണം പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെ പ്രചാരവേലക്കായി ഉപയോഗിക്കുകയാണ് കേരളാ സര്‍ക്കാര്‍ ചെയ്തത്. രോഗം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ പിടിച്ച് കെട്ടിയതായുള്ള സര്‍ക്കാരിന്റെ അവകാശവാദം രോഗം അവസാനിച്ചു എന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കി. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്‍ വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. സ്വകാര്യ മേഖലയെ കൊവിഡ് ചികിത്സയിലേക്ക് കൊണ്ടുവരാന്‍ വൈകിയെന്നും മുരളീധരന്‍ വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ചതിന് കാരണം ജീവനക്കാരല്ല സര്‍ക്കാരാണെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ നേട്ടം ഇടത് സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിക്കുകയാണ്. മഹാമാരിക്ക് എതിരെയുള്ള പോരാട്ടം മാരത്തണ്‍ ആണ്. സ്പ്രിറ്റ് ഓടി അത് മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുരളീധരന്‍ പരിഹസിച്ചു.

Top