മാധ്യമങ്ങളടക്കം കബളിപ്പിക്കപ്പെടുന്നു, മുഖ്യമന്ത്രി പറയുന്നത് ഗാലറിക്കു വേണ്ടി; വി മുരളീധരന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ അരാജകത്വവാദികളാവുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാത്രമല്ല, മുഖ്യമന്ത്രി പറയുന്നത് ഗാലറിക്കു വേണ്ടിയുള്ള പ്രകടനം മാത്രമാണെന്നും വി മുരളീധരന്‍ ആരോപിച്ചു.

‘രാജ്യത്ത് കുപ്രചരണം വ്യാപകമാണ്. ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ സമാധാനപരമാകണം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നു. അവര്‍ പ്രതിഷേധിക്കുകയാണെങ്കില്‍ അവരുടെ ശമ്പളം വേണ്ടെന്ന് വെക്കണം. കോണ്‍ഗ്രസും സിപിഎമ്മും വിഷയത്തില്‍ അവരുടെ മുന്‍ നിലപാടുകള്‍ പരിശോധിക്കണം. ആരുടേയും പൗരത്വം നിഷേധിക്കുന്ന വ്യവസ്ഥ ബില്ലില്‍ ഇല്ല. പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനും മത രാഷ്ട്രങ്ങളായതിനാലാണ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക വ്യവസ്ഥ ഏര്‍പ്പെടുത്തിയത്’  മുരളീധരന്‍ പറഞ്ഞു.

ന്യൂനപക്ഷ കുടിയേറ്റക്കാരുടെ പേരില്‍ വോട്ട് ബാങ്ക് രൂപീകരിച്ചാണ് തൃണമൂലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബംഗാളില്‍ ഭരണത്തിലേറിയത്. ആര്‍ട്ടിക്കിള്‍ 14 ന്റെ റീസണബിള്‍ ക്ലാസിഫിക്കേഷന്‍ പ്രകാരമാണ് മൂന്ന് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇളവ് നല്‍കിയത്. കുടിയേറ്റക്കാരായ മുസ്‌ലിംകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പോലുള്ള കാര്യങ്ങള്‍ ആലോചിക്കാവുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു.

പൗരത്വഭേതഗതി നിയമത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ള മലയാളികള്‍ കബളിപ്പിക്കപ്പെടുന്നു. കേരള മാധ്യമങ്ങളിലെ വാര്‍ത്തകള്‍ രാജ്യം മുഴുവന്‍ വലിയ പ്രതിഷേധമാണെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തണം’. കുപ്രചരണങ്ങള്‍ക്ക് ആയുസ്സുണ്ടാവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top