ബജറ്റ്; നടപ്പിലാക്കാന്‍ അധികാരമില്ലാത്ത ബജറ്റെന്ന് തോമസ് ഐസക്

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ ബജറ്റ് പ്രഖ്യാപനത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. നടപ്പിലാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങളാണ് ഐസക് നടത്തിയിട്ടുള്ളത്. കാലാവധിയില്ലാത്ത സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഒരു സമീപനമാണ് ബജറ്റിന്റെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണ് ഒരു വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണത്തിലൂടെ നടത്തിയിട്ടുളളത്. വരാന്‍ പോകുന്ന സര്‍ക്കാരിനാണ് ഈ വര്‍ഷത്തിന്റെ ഭൂരിഭാഗം കാലാവധി എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം. ആ അധികാരം തിരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയ്ക്ക് നല്‍കാതെ ഒരു വര്‍ഷത്തേക്കുള്ള ബജറ്റ് എന്ന് പറഞ്ഞ് നടത്തിയത് ജനാധിപത്യ പ്രക്രിയയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

സിപിഎമ്മിന്റെ മാനിഫെസ്റ്റോ പ്രഖ്യാപിക്കാനുള്ള വേദിയാക്കി കേരള നിയമസഭയെ മാറ്റിയത് തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്ന സര്‍ക്കാരാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് കേരളം. 2019-20 ജനുവരി വരെ കേരളത്തില്‍ കര്‍ഷകരും കര്‍ഷത്തൊഴിലാളികളുമായിട്ടുള്ള 211 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിനെ കുറിച്ച് ബജറ്റില്‍ എന്ത് പരാമര്‍ശം നടത്തി എന്നു പറയണം.

താങ്ങുവില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ കാലങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള താങ്ങുവില എത്ര കര്‍ഷകന് നല്‍കി എന്ന് വ്യക്തമാക്കണം. ബജറ്റിന്റെ എട്ട് ശതമാനം ആരോഗ്യമേഖലയ്ക്ക് വേണ്ടി നീക്കിവെക്കണമെന്നാണ് ദേശീയ ആരോഗ്യനയം. എന്നാല്‍ കേരളത്തില്‍ നാല് ശതമാനം മാത്രമേ ഇതിനായി നീക്കിവെച്ചിട്ടുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.

Top