തിരുവനന്തപുരം വിമാനത്താവള വിഷയം, മുഖ്യമന്ത്രിയെ വിമർശിച്ച് വി മുരളീധരൻ

തിരുവനന്തപുരം : തിരുവനന്തപുരത്തെ വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടിയത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളെന്ന് കേന്ദ്ര പാർലമെന്‍ററികാര്യ, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ലേലത്തിൽ പങ്കെടുത്ത ശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്രവാദമാണ് മുഖ്യമന്ത്രിയുടേത്.

സംസ്ഥാന സർക്കാർ കമ്പനിയേക്കാൾ കൂടുതൽ തുക കാണിച്ചതിനാൽ ആണ് അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറിയത്. 168 കോടി രൂപയായിരുന്നു അദാനി ഗ്രൂപ്പിന്‍റെ ലേല തുക. സംസ്ഥാന സർക്കാർ നിയന്ത്രത്തിലുള്ള കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്‍റ് കോർപ്പറേഷൻ 135 കോടിയാണ് മുന്നോട്ട് വച്ചിരുന്നത്. തികച്ചും സുതാര്യമായ രീതിയിലാണ് ലേല നടപടികൾ നടന്നത്.

ലേലത്തിൽ പങ്കെടുത്ത സർക്കാർ കമ്പനിയുടെ പ്രൊപ്പോസൽ തയ്യാറാക്കിയത് അദാനിയുമായി ബന്ധമുള്ള ഏജൻസിയാണെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു. വിമാനത്താവളം നടത്തി പരിചയം ഉണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന പ്രധാന കമ്പനിയായ സിയാലിനെ ലേലത്തിൽ പങ്കെടുപ്പിക്കാതെ പ്രത്യേകം കമ്പനി രൂപീകരിച്ചത് ആരുടെ താത്പര്യമായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Top