ആത്മഹത്യ ഉണ്ടായത് സര്‍ക്കാരിന്റെ വികലമായ നെല്ല് സംഭരണ രീതി മൂലം: വി മുരളീധരന്‍

തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷകനായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. ആത്മഹത്യ ഉണ്ടായത് സര്‍ക്കാരിന്റെ വികലമായ നെല്ല് സംഭരണ രീതി മൂലമാണെന്ന് വി മുരളീധരന്‍ ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കര്‍ഷകന് കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാര്‍ കലാപരിപാടി നടത്താന്‍ 50 കോടി ചെലവാക്കി. കേന്ദ്രം നല്‍കുന്നതിന്റെ കഷ്ടിച്ച് മൂന്നിലൊന്ന് മാത്രമാണ് കേരളം നല്‍കുന്നത്. കേന്ദ്രം നല്‍കുന്ന തുകയ്ക്ക് അനുപാതികമായി കേരള സര്‍ക്കാരും തുക വര്‍ദ്ധിപ്പിച്ചെങ്കില്‍ കര്‍ഷകര്‍ക്ക് 33 രൂപ ലഭിക്കുമായിരുന്നു.

കേരളത്തിന് ഒരു നയാപൈസ പോലും കൊടുക്കാന്‍ ബാക്കിയില്ല എന്ന് കേന്ദ്ര കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സര്‍ക്കാര്‍. ആത്മഹത്യ ചെയ്ത പ്രസാദ് ഞാന്‍ പരാജയപ്പെട്ടു എന്നാണ് ഒരു സുഹൃത്തിനോട് പറഞ്ഞത്. ശരിക്കും പ്രസാദിനെ പരാജയപ്പെടുത്തിയത് പിണറായി വിജയന്‍ സര്‍ക്കാരാണ്. കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ സംരക്ഷിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

Top