കോഴിക്കോട്: സംസ്ഥാനത്ത് കേന്ദ്ര എജന്‍സികള്‍ എത്തിയത് മുഖ്യമന്ത്രിയെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി തന്നെയാണ് ഏജൻസിയെ വിളിച്ചതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. തദ്ദേശ സ്വയംഭരണ തിരഞ്ഞെുടുപ്പുമായി ബന്ധപ്പെട്ട് കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച തദ്ദേശം 2020 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് അംഗീകരിക്കാന്‍ ഇപ്പോള്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നും അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോ എന്ന് അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളൂവെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
ധനശക്തി കൊണ്ട് മാത്രം ജനങ്ങളെ വരുതിയില്‍ ഇരുത്താമെന്ന് സി.പി.എം എല്ലാ കാലത്തും കരുതണ്ടെന്നും സ്വര്‍ണ കള്ളക്കടത്ത് കേസിൽ ആരാണ് പിന്നിലുള്ളതെന്ന് അന്വേഷിച്ച് വരികയാണെന്നും അത് കണ്ടുപിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങുകയാണെന്നും തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം കാണിച്ച് തരുമെന്നും അധികം വൈകാതെ കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേര്‍ ബി.ജെ.പിയിലേക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കര്‍ഷക സമരം രാജ്യത്ത് എല്ലായിടത്തുമില്ല. കേരളത്തിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണ്. കര്‍ഷകര്‍ക്ക് നേരിട്ട് വിളകള്‍ വില്‍ക്കാനാവുന്നതാണ് പുതിയ കര്‍ഷക നിയമം. ഇത് എങ്ങനെയാണ് കര്‍ഷകര്‍ക്ക് എതിരാവുകയെന്നും മന്ത്രി ചോദിച്ചു.