കേരളത്തിലെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ അരാജകത്വം; വി മുരളീധരന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ അരാജകത്വമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വാക്‌സിനേഷന്‍ ഇങ്ങനെയല്ല നല്‍കേണ്ടത്. വാക്‌സിന്‍ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. 50 ലക്ഷം ഡോസ് വാക്‌സിന്‍ ഇനിയും വേണം, 2 ലക്ഷമേ കൈയിലുള്ളൂ എന്നാണ് ആരോഗ്യമന്ത്രി പറയുന്നത്.

അടുത്ത നാല് ദിവസത്തിനുള്ളില്‍ 6.5 ലക്ഷം ഡോസ് വാക്‌സീന്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കും. കൊവിഡ് സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. കാവല്‍ സര്‍ക്കാരാണെങ്കില്‍ പോലും കേരളത്തിലെ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെടണം. സര്‍ക്കാരിന് അവധിയെടുത്ത് മാറി നില്‍ക്കാനാവില്ല. വാക്‌സിന്‍ വിതരണം തുടങ്ങിയപ്പോള്‍ 76 ലക്ഷം പേരുണ്ടെന്നാണ് കേരളം അറിയിച്ചത്. 62 ലക്ഷം പേര്‍ ഇന്നലെ വരെ എടുത്തെന്നും മുരളീധരന്‍ പറഞ്ഞു.

ആശുപത്രികളിലെ സൗകര്യങ്ങള്‍ ജില്ല തലത്തില്‍ പരസ്യപ്പെടുത്തണം. കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകേണ്ട സാഹചര്യമില്ല. ആന്റിജന്‍ പരിശോധനയല്ല, ആര്‍ ടി പി സി ആര്‍ പരിശോധനയാണ് നടത്തേണ്ടത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സിന്‍ നല്‍കുക, അല്ലാത്തവരെ വാക്‌സീനെടുക്കാന്‍ പ്രേരിപ്പിക്കുക. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്‌സീന്‍ നല്‍കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മാസ്‌ക് ധരിച്ചതുകൊണ്ട് മാത്രം രോഗനിയന്ത്രണമാകുന്നില്ല. മറ്റ് നിയന്ത്രണങ്ങള്‍ കൂടി കടുപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

 

Top