കേരളീയം എന്ന പേരില്‍ നടക്കുന്ന ധൂര്‍ത്ത് കൊണ്ട് കേരളീയര്‍ക്ക് പ്രയോജനമില്ല: വി മുരളീധരന്‍

ചേര്‍ത്തല: ആര്‍ക്കും ആരെയും ബോംബ് വച്ച് കൊല്ലാന്‍ കഴിയുന്ന തരത്തില്‍ കേരളത്തിലെ ക്രമസമാധാനപാലനം തകര്‍ന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഭീകരവാദികളെ പിന്തുണയ്ക്കാന്‍ കേരളത്തില്‍ ഇടതു – വലതു മുന്നണികള്‍ മത്സരിക്കുന്നു.യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെ നേതാക്കള്‍ ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. രണ്ടു കൂട്ടരും ഒറ്റ മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തലയില്‍ എന്‍ഡിഎ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളീയം എന്ന പേരില്‍ നടക്കുന്ന ധൂര്‍ത്ത് കൊണ്ട് കേരളീയര്‍ക്ക് പ്രയോജനമില്ലെന്നും പരിപാടിയുടെ യഥാര്‍ഥ ചെലവ് 50 കോടിയില്‍ കുറയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.’നാല് മാസമായി പെന്‍ഷന്‍ കൊടുക്കാത്തവരാണ് ഇത് നടത്തുന്നത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കൂടെ നിര്‍ത്തി സെല്‍ഫി എടുത്താല്‍ പാവങ്ങളുടെ വയര്‍ നിറയില്ല.

മരുന്ന് വാങ്ങാന്‍ ഗതിയില്ലാത്തവരെ കമല്‍ഹാസന്റെ പ്രസംഗം കേള്‍പ്പിക്കാനുള്ള ധൈര്യം പിണറായി വിജയന്‍ സര്‍ക്കാരിന് മാത്രമാണുള്ളത്. കേരളീയത്തിന്റെ കാര്യത്തില്‍ കെ എന്‍ ബാലഗോപാലിന് ഒരു ഞെരുക്കവുമില്ല. ഇത്രയും പച്ചക്കള്ളം ആവര്‍ത്തിച്ച് പറയുന്ന ഒരു ധനകാര്യമന്ത്രി ഉണ്ടായിട്ടില്ല.പലസ്തീന്‍ സെമിനാര്‍ വിഷയത്തില്‍ ലീഗിന്റെ നിലപാട് അവരാണ് പറയേണ്ടത്. ഇവരെല്ലാം ഒറ്റമുന്നണിയാണ്. ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്ന കാര്യത്തിലും ഇവര്‍ ഒറ്റ മുന്നണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top