v m sudheeran – pinaray

തിരുവനന്തപുരം: യുഡിഎഫ് മദ്യനയം സംബന്ധിച്ച് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. സമൂഹ നന്മയെ അംഗീകരില്ലെന്നും മദ്യലോബിയുടെ താല്‍പര്യം സംരക്ഷിക്കുമെന്ന സന്ദേശമാണിതെന്ന് സുധീരന്‍ ആരോപിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം പ്രായോഗികമല്ലെന്ന പിണറായിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനായി യു.ഡി.എഫ് നടത്തുന്ന ശ്രമങ്ങളെ തകര്‍ക്കാനാണ് എല്‍.ഡി.എഫ് നീക്കം. സി.പി.എം നേതൃത്വവും മദ്യലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പ്രകടമായ രൂപമാണിത്. അധികാരത്തിലേറിയാല്‍ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുമെന്ന അപ്രഖ്യാപിത ധാരണ നിലനില്‍ക്കുന്നു. സുപ്രീംകോടതി അംഗീകരിച്ച മദ്യനയത്തിനെതിരെ ശബ്ദമുയര്‍ത്തിയത് ബാറുടമകളും സി.പി.എമ്മുമാണ്.

മദ്യ ഉപയോഗം കൊണ്ടുള്ള കുറ്റകൃത്യങ്ങളും അപകടങ്ങളും കുറഞ്ഞിരിക്കുന്നു. ലോകതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ് കേരളത്തിന്റെ മദ്യനയം. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം കേരളാ മോഡല്‍ മദ്യനയം വേണമെന്നാണ്. ബിഹാറും സമ്പൂര്‍ണ മദ്യനിരോധത്തിലേക്ക് പോകുകയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

Top