സർക്കാറിന്റെ ലഹരി വിരുദ്ധ കാമ്പയിൻ, പാർട്ടി നേതാക്കൾ ലഹരി മാഫിയകൾ; വി ഡി സതീശൻ

തിരുവനന്തപുരം : സർക്കാർ ലഹരി വിരുദ്ധ കാമ്പയിൻ നടത്തുമ്പോൾ പാർട്ടി നേതാക്കൾ ലഹരി മാഫിയകളാകുന്നുവെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലഹരിക്കടത്തിലെ സി.പി.എം ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എന്ത് പറയാനുണ്ടെന്നും സതീശൻ ചോദിച്ചു. സംസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങൾ ഉൾപ്പെടെ എല്ലാ മാഫിയകൾക്ക് പിന്നിലും സിപിഎം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ആലപ്പുഴയിൽ സിപിഎം നേതാവിന്റെ നേതൃത്വത്തിൽ പാർട്ടി സംഘം നടത്തിയ നിരോധിത പാൻ മസാലക്കടത്ത്.

സിപിഎം കൗൺസിലറുടെ വാഹനത്തിൽ നിന്നാണ് ഒരു കോടി രൂപ വിലവരുന്ന പാൻ മസാല പിടികൂടിയത്. അറസ്റ്റിലായവരെല്ലാം സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുമാണ്. ഒരു വശത്ത് കോടികൾ മുടക്കി ലഹരി വിരുദ്ധ കാമ്പയിനുകൾ സർക്കാർ നടത്തുമ്പോൾ മറുവശത്ത് പാർട്ടി നേതാക്കളും കേഡർമാരും ലഹരി മാഫിയകളായി പ്രവർത്തിക്കുകയാണ്. സിപിഎം നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്ത് ലഹരിക്കടത്ത് ഉൾപ്പെടെ എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങളും നടക്കുന്നത്. ലഹരി വിരുദ്ധ കാമ്പയിൽ പങ്കെടുത്ത സഖാക്കളാണ് ലഹരിക്കടത്തിന് പിന്നിലെന്നതിനും നിരവധി സംഭവങ്ങൾ കേരളത്തിന് മുന്നിലുണ്ടെന്നും സതീശൻ പറഞ്ഞു.

Top