തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കാല്‍ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ തിളക്കം മാറും മുമ്പു തന്നെ കോണ്‍ഗ്രസില്‍ തമ്മിലടിയും രൂക്ഷം. വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പതിച്ചു നല്കുന്നതിലാണ് കോണ്‍ഗ്രസില്‍ അതൃപ്തിപുകയുന്നത്. സതീശനെ ലീഡറായും ക്യാപ്റ്റനായും വാഴ്ത്തിയുള്ള പ്രചരണത്തിനെതിരെ കടുത്ത അതൃപ്തിയിലാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന ഐ വിഭാഗവും ഉള്ളത്.സതീശനെ ‘ലീഡര്‍’ എന്ന് വിശേഷിപ്പിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും ഫ്ളക്സുകള്‍ ഉയര്‍ന്നിട്ടുണ്ട്. ക്യാപ്റ്റന്‍ വിളിക്കും ലീഡര്‍ വിളിക്കും എതിരെ പരസ്യമായി സതീശന് പ്രതികരിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പുകള്‍ ഇതിനെയും ഒരു രാഷ്ട്രീയ തന്ത്രം മാത്രമായാണ് നോക്കി കാണുന്നത്.തൃക്കാക്കരയിലെ വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് മേല്‍ കെട്ടിവെക്കുന്നത് പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുമെന്നും തിരിച്ചടിയാകാനുള്ള അപകടസാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞു കൂടിയാണ് ഈ പ്രതികരണം. കോണ്‍ഗ്രസ്സില്‍ ഒറ്റ ലീഡറേ ഒള്ളൂ അത് കെ.കരുണാകരനാണ് എന്നതാണ് ഒരു വിഭാഗം നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. അതേ സമയം തൃക്കാക്കര തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റം പ്രകടമാണ്. എറണാകുളത്തെ എ ഗ്രൂപ്പില്‍ തന്നെ വലിയ പൊട്ടിത്തെറിയാണുള്ളത്.
ആദ്യ വെടി പൊട്ടിച്ചത് കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ് നേതാവായ അബ്ദുല്‍ മുത്തലിബാണ്. മറ്റൊരു ‘എ’ വിഭാഗം നേതാവായ ഡൊമനിക് പ്രസന്റേഷനെതിരെയാണ്, അദ്ദേഹം രംഗത്തു വന്നിരിക്കുന്നത്.ഉമാ തോമസിന്റെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്ന ഡൊമനിക് പ്രസന്റേഷന് യു.ഡി.എഫ് ജില്ലാ ചെയര്മാന് പദവി ഒഴിയണമെന്നതാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് അബ്ദുല്‍ മുത്തലിബ് കെ.പി.സി.സി പ്രസിഡന്റിന് പരാതിയും നല്‍കിയിട്ടുണ്ട്.ഇത് വലിയ രൂപത്തിലാണ് കോണ്‍ഗ്രസില്‍ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നത്.
എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ഇടപെട്ടാണ തൃക്കാക്കരയില്‍ മത്സരമോഹമുണ്ടായിരുന്ന ഡൊമനിക് പ്രസന്റേഷനെ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അനുനയിപ്പിച്ചിരുന്നത്.മുന്‍പ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വത്തിനു എതിരെ രംഗത്തു വന്ന ഡൊമനിക് പ്രസന്റേഷന് തിരഞ്ഞെടുപ്പിനു ശേഷം ഭൂരിപക്ഷം വലിയ രൂപത്തില്‍ കുറയുമെന്നും പ്രതികരിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ്സില്‍ പുകഞ്ഞ രോഷമാണ് ഇപ്പോള്‍ പരാതിയിലൂടെ പൊട്ടിത്തെറിച്ചിരിക്കുന്നത്.
ഉമ തോമസ് വിജയിച്ച ശേഷവും പരാതി നല്കി പ്രകോപിപ്പിക്കുന്നതിനു പിന്നില്‍ വി.ഡി സതീശനാണെന്നാണ് എ ഗ്രൂപ്പ് സംശയിക്കുന്നത്.കേരളത്തില്‍ കോണ്‍ഗ്രസിന്റെ ‘കടിഞ്ഞാണിനൊപ്പം’ അടുത്ത മുഖ്യമന്ത്രി സ്ഥാനം കൂടിയാണ്, സതീശന് ലക്ഷ്യമിടുന്നത്.അതേസമയം, തൃക്കാക്കരയിലെ വിജയ ശില്പിയായി സതീശനെ അവരോധിക്കുന്നതില്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കടുത്ത അതൃപ്തിയിലാണ്. കോണ്‍ഗ്രസ് സംഘടനാസംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചതാണ്, തൃക്കാക്കരയില്‍ മികച്ച വിജയം സമ്മാനിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം പ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയവും സജീവമാകാന്‍ കഴിഞ്ഞില്ലെങ്കിലും, കെ.പി.സി.സി ഭാരവാഹികള്‍ക്ക് ചുമതലകള്‍ പങ്കുവെച്ചു നല്കിയ സുധാകരന്, മികച്ച ഏകോപനമാണ് നടത്തിയതെന്നാണ്, അദ്ദേഹത്തിന്റെ അനുയായികളും വാദിക്കുന്നത്.
വി.ഡി സതീശന് പ്രതിപക്ഷ നേതാവും കെ. സുധാകരന് കെ.പി.സി.സി പ്രസിഡന്റുമായി കോണ്‍ഗ്രസില്‍ പുതിയ നേതൃസമവാക്യമായെങ്കിലും ഇരുവരും ഉള്ളുകൊണ്ട് അത്ര രസത്തിലല്ല. കോണ്‍ഗ്രസ് പുനസംഘടന, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള നേതാക്കളുടെ കൂടി താല്പര്യങ്ങള് പരിഗണിച്ച് സമവായത്തിലൂടെ വേണമെന്ന നിലപാടാണ് സുധാകരന് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, പുതിയ നേതൃത്വമാണ് ഭാരവാഹികളെ തീരുമാനിക്കേണ്ടതെന്ന കടുംപിടുത്തമാണ് സതീശനുള്ളത്. ഈ നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയുമാണ്.
പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസില്‍, സതീശന് മുന്‍പ് ഗ്രൂപ്പ് യോഗം വിളിച്ചതറിഞ്ഞ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനെ സുധാകരന് അവിടേക്കയച്ചതും ഇരുവരും തമ്മിലുള്ള ഭിന്നതയ്ക്ക് പ്രത്യക്ഷ ഉദാഹരണമാണ്. രാധാകൃഷ്ണനെത്തിയപ്പോള് യോഗത്തിലുണ്ടായിരുന്നവരെല്ലാം ഇറങ്ങിയോടുകയാണ് ഉണ്ടായത്. ‘ഗ്രൂപ്പുയോഗമല്ലെന്നും നേതാക്കള്‍ തന്നെ കാണാനെത്തിയതാണെന്നും ‘ വി.ഡി സതീശന് വിശദീകരിച്ചെങ്കിലും വി.ഡിയും സുധാകരനും തമ്മിലുണ്ടായ അകല്‍ച്ചയെ ഇല്ലാതാക്കാന്‍ ആ വിശദീകരണത്തിനും കഴിഞ്ഞിട്ടില്ല. തനിക്കു ‘മുകളില്‍’ കോണ്‍ഗ്രസിനെ നിയന്ത്രിക്കാനാണ് സതീശന്റെ നീക്കമെന്ന ആശങ്കയാണ് ഇപ്പോഴും സുധാകരനുള്ളത്. അതാണിപ്പോള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റടിക്കാന്‍ സതീശന് നടത്തിയ നീക്കത്തോടെ വര്‍ധിച്ചിരിക്കുന്നത്.
ഇനി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൂടി ഇടഞ്ഞാല്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്ന വി.എം സുധീരന്റെ അവസ്ഥയുണ്ടാകുമെന്ന ഭയവും സുധാകരനുണ്ട്.ഇതിനിടെയാണ് തൃക്കാക്കര വിജയത്തിലൂടെ കോണ്‍ഗ്രസിന്റെ പുതിയ ലീഡറാകാന്‍ സതീശന് ശ്രമിക്കുന്നത്. പരസ്യമായി ഈ പ്രചരണത്തെ അദ്ദേഹം തള്ളിയിട്ടുണ്ടെങ്കിലും ഉള്ളിലിരുപ്പ് വ്യക്തമാണ്. ചെന്നിത്തലയെ വെട്ടിനിരത്തി ഐ ഗ്രൂപ്പിന്റെ നേതൃത്വം പിടിക്കാനും അതുവഴി അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള നോമിനിയാകാനുമാണ് സതീശന്റെ ശ്രമം. ഹൈക്കമാന്റ് പിന്തുണയും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. സതീശന്റെ ഈ നീക്കം ഏറെ അസ്വസ്ഥനാക്കുന്നത് കെ.സി വേണുഗോപാലിനെയാണ്. ചെന്നിത്തലയെ വെട്ടി സതീശനെ പ്രതിപക്ഷ നേതാവാക്കിയതും അദ്ദേഹം ഇടപെട്ടാണ്. സതീശനിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ നിയന്ത്രിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു ഈ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി മുന്നോട്ട് പോയിരുന്നത്. അതും ഇപ്പാള്‍ പിഴച്ചിരിക്കുകയാണ്.
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ ഭൂരിപക്ഷം എം.എല്‍.എമാരും നിര്‍ദ്ദേശിച്ചത് ചെന്നിത്തലയെ ആയിരുന്നു. എന്നാല്‍, ആ ‘എണ്ണം’ വെട്ടിയാണ് കെ.സി വേണുഗോപാല്‍ ഹൈക്കമാന്റിന്റെ പിന്തുണയോടെ വി.ഡി സതീശനെ അവരോധിച്ചിരുന്നത്. ചെന്നിത്തലയെ പിന്തുണയ്ക്കാനുള്ള ‘എ’ഗ്രൂപ്പ് തീരുമാനത്തെ തള്ളിക്കളഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥരായിരുന്ന ടി. സിദ്ദിഖും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലുമടക്കമുള്ളവരും പിന്തുണച്ചതും സതീശനെയാണ്. ഇക്കാര്യത്തില്‍ ‘എ’ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പിന്തുണയും സതീശനു തന്നെയായിരുന്നു. ഐ ഗ്രൂപ്പിലെ നല്ലൊരു വിഭാഗവും സതീശനൊപ്പമാണ് നിലകൊണ്ടിരുന്നത്. യുവനിരയില്‍ അന്‍വര്‍സാദത്തും, സി.ആര് മഹേഷ് അടക്കമുള്ളവരാണ് ചെന്നിത്തലക്കൊപ്പം ഉറച്ചു നിന്നിരുന്നത്. അതും എത്രകാലം എന്നതും കണ്ടറിയേണ്ടതു തന്നെയാണ്.
കോണ്‍ഗ്രസില്‍ നിലവില്‍ പുനസംഘടനപോലും പൂര്‍ത്തിയായിട്ടില്ല. കെ.പി.സി.സി പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും വര്‍ക്കിങ് പ്രസിഡന്റുമാരടക്കമുള്ള ഭാരവാഹികളും ഡി.സി.സി പ്രസിഡന്റുമാരും മാത്രമേ പുതുതായി വന്നിട്ടുള്ളൂ. കെ.പി.സി.സി സെക്രട്ടറിമാരെയും നിര്‍വാഹക സമിതി അംഗങ്ങളെയും ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. പുതിയ ഡി.സി.സി ഭാരവാഹികളെയും ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരെയും ഉടന്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്. പുനസംഘടന പൂര്‍ത്തിയായെങ്കില്‍ മാത്രമേ കോണ്‍ഗ്രസ് സംഘടനാസംവിധാനവും കാര്യക്ഷമമായി ചലിക്കുകയൊള്ളു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രമുഖനേതാക്കളെയും പ്രവര്‍ത്തകരെയും വിന്യസിച്ചാണ് സംഘടനാസംവിധാനം ചലിപ്പിച്ചിരുന്നത്. എന്നാല്‍, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതിനും കഴിയില്ല. ബൂത്തുതലം മുതല്‍ സംഘടന ശക്തിയായാലേ കോണ്‍ഗ്രസ്സിന് ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുകയൊള്ളൂ. കഴിഞ്ഞ തവണ ഇടതുപക്ഷത്തെ ഒറ്റ സീറ്റിലൊതുക്കി 19 സീറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് യു.ഡി.എഫ് നേടിയിരുന്നത്. ഇത്തവണ അതിന്റെ പാതിയെങ്കിലും നേടിയില്ലെങ്കില്‍ സതീശന്- സുധാകരന് നേതൃത്വത്തിനെതിരെ കോണ്‍ഗ്രസില്‍ വന്‍ കലാപക്കൊടിയാണ് ഉയരുക.
തൃക്കാക്കര വിജയത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന സതീശന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടാല്‍ അതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടി വരും. അദ്ദേഹത്തിന്റെ പ്രതിപക്ഷനേതൃസ്ഥാനത്തിനും അത്തരം ഒരു തിരിച്ചടി വെല്ലുവിളിയാവും. തൃക്കാക്കരയ്ക്കുള്ള മറുപടി ലോകസഭ തിരഞ്ഞെടുപ്പില്‍ നല്‍കാനാണ് ഇടതുപക്ഷവും നീക്കങ്ങള്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ വലിയ വാശി തന്നെ സി.പി.എമ്മിനുണ്ട്.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാജ്പേയിയില്‍ നിന്നും കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചപ്പോള്‍ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ ഒറ്റ സീറ്റിലും വിജയിക്കാതെ കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണുണ്ടായത്. അന്നു പൊന്നാനിയില്‍ നിന്നും ലീഗ് നേതാവ് ഇ. അഹമ്മദ് മാത്രമായിരുന്നു കേരളത്തിലെ യു.ഡി.എഫിന്റെ ഏക എം.പി. ‘ആ’ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിഞ്ഞതും ചരിത്രമാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടാല്‍ വി.ഡി സതീശനും എ.കെ ആന്റണിയുടെ പാത പിന്തുടരേണ്ടി വരും. മുഖ്യമന്ത്രി സ്ഥാനം ഇല്ലാത്തതിനാല്‍ ഉള്ള പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കേണ്ടി വരുമെന്ന് ഉറപ്പ്. ഈ അപകടം കൂടി മുന്നില്‍കണ്ടാണ് താന്‍ കോണ്‍ഗ്രസിന്റെ ലീഡറല്ലെന്നും ലീഡര്‍ കെ. കരുണാകരന് മാത്രമാണെന്ന വിശദീകരണവുമായി വി.ഡി സതീശനും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
EXPRESS KERALA VIEW