കായിക മേഖലയില്‍ അയ്യായിരം കോടിരൂപയുടെ നിക്ഷേപം സ്വീകരിക്കും; മന്ത്രി വി.അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: കായിക മേഖലയില്‍ അയ്യായിരം കോടിരൂപയുടെ നിക്ഷേപം സ്വീകരിക്കുകയും ഇത് സംബന്ധിച്ച എം.ഒ.യു ധാരണയായെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍. അന്താരാഷ്ട്ര കായിക ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കായിക മന്ത്രി അറിയിച്ചു.

മൊത്തം പതിനായിരം കോടിയുടെ നിക്ഷേപമാണ് വന്നെതെങ്കിലും പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ 5000 കോടി രൂപയുടെ പദ്ധതികള്‍ പുന:പരിശോധനയ്ക്ക് അയച്ചു. വന്‍ നിക്ഷേപം നടത്താന്‍ വിവിധ അസോസിയേഷനുകളും കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) 1200 കോടിയുടെ പ്രൊപ്പോസലാണ് മുന്നോട്ട് വെച്ചത്.

കൊച്ചിയില്‍ കെ.സി.എയുടെ പുതിയ സ്റ്റേഡിയം വരുന്നതോടെ കേരളം ക്രിക്കറ്റിന്റെ ഹബ്ബായി മാറും. മത്സരങ്ങളുടെ എണ്ണം കൂടുകയും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച കുതിക്കുകയും ചെയ്യും. സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനും നാല് ഫുട്ബോള്‍ അക്കാദമികള്‍ സ്ഥാപിക്കാനും കേരളാ ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ച് ഗ്രൂപ്പ് മീരാനും സ്‌കോര്‍ലൈന്‍ സ്പോട്സും ചേര്‍ന്ന് 800 കോടിയാണ് നിക്ഷേപിക്കുന്നത്. നിര്‍മിക്കുന്ന എട്ട് കളിക്കളങ്ങളില്‍ ചിലയിടത്ത് സര്‍ക്കാര്‍ സ്ഥലം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Top