മന്ത്രി അബ്ദുറഹിമാന്‍ സിപിഎം അംഗത്വം സ്വീകരിച്ചു; തിരൂര്‍ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും

മലപ്പുറം: താനൂര്‍ എംഎല്‍എയും കായികമന്ത്രിയുമായ വി.അബ്ദുറഹിമാന്‍ സിപിഎം അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് വിട്ട് ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അബ്ദുറഹിമാന്‍ സിപിഎമ്മില്‍ ചേരുന്നത്. അബ്ദുറഹിമാനെ തിരൂര്‍ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.

കോണ്‍ഗ്രസ് നേതൃത്വത്തോടു കലഹിച്ച് 2014ലാണ് അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയത്. പിന്നീട് നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടിയുടെ ലേബലിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. തിരൂര്‍ പൂക്കയില്‍ സ്വദേശിയായ അബ്ദുറഹിമാന്‍ രാഷ്ട്രീയത്തിലെത്തുന്നത് കെഎസ്‌യുവിലൂടെയാണ്. കെഎസ്യു യൂണിറ്റ് സെക്രട്ടറി, തിരൂര്‍ താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് തിരൂര്‍ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി പദവികള്‍ വഹിച്ചു. കെപിസിസി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. തിരൂര്‍ നഗരസഭാ ഉപാധ്യക്ഷനായി അഞ്ചു വര്‍ഷമുണ്ടായിരുന്നു. അഞ്ചു വര്‍ഷം നഗരസഭാ സ്ഥിരസമിതി അധ്യക്ഷനുമായി.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിനെയാണ് അബ്ദുറഹിമാന്‍ തോല്‍പ്പിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.അബ്ദുറഹിമാന് കിട്ടിയ ഭൂരിപക്ഷം 4918 വോട്ടായിരുന്നു. 2021ല്‍ ഇത് 985 ആയി കുറഞ്ഞെങ്കിലും അബ്ദുറഹിമാന്‍ തന്നെ വിജയിച്ചു.

Top