ഇരുപതിലധികം കുട്ടികളെ ബന്ധികളാക്കിയ പ്രതിയെ വെടിവച്ച് കൊന്നു

ഉത്തര്‍പ്രദേശ്: ഇരുപതിലധികം കുട്ടികളെ വീടിനുള്ളില്‍ ബന്ദികളാക്കിയ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു.
കുട്ടികളെ രക്ഷപ്പെടുത്താനുള്ള നടപടിക്കിടെയാണ് പോലീസിന്റെ വെടിയേറ്റ് പ്രതി സുഭാഷ് ബദ്ദാം മരിച്ചത്. ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പോലീസും ചേര്‍ന്നാണ് കുട്ടികളെ രക്ഷിച്ചത്. ഉത്തര്‍ പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം.

എല്ലാ കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് നടപടിക്കിടെ കൊല്ലപ്പെട്ടുവെന്നും ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കുമാര്‍ അവസ്തി പറഞ്ഞു. കൊലക്കേസ് പ്രതിയായ സുഭാഷ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് കുട്ടികളെ ബന്ദികളാക്കിയത്.

ബന്ദിയാക്കവരില്‍ സുഭാഷിന്റെ ഭാര്യയും ഒരുവയസ്സു പ്രായമുള്ള മകളും ഉള്‍പ്പെട്ടിരുന്നു. സുഭാഷുമായി അനുനയനീക്കത്തിന് പൊലീസ് ശ്രമിച്ചിരുന്നെങ്കിലും വിജയംകണ്ടിരുന്നില്ല. മകളുടെ പിറന്നാള്‍ ആഘോഷത്തിനെന്ന പേരില്‍ സുഭാഷ് ഗ്രാമത്തിലെ കുട്ടികളെ വിളിച്ചു വരുത്തുകയായിരുന്നു. ഇവര്‍ അകത്ത് എത്തിയതിനു പിന്നാലെ തോക്ക് ചൂണ്ടി ബന്ദികളാക്കുകയായിരുന്നു. കുട്ടികള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരില്‍ സ്ഥലത്തെത്തിയപ്പോളാണ് സംഭവം പുറത്തറിയുന്നത്.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പോലീസുകാര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തുലക്ഷം രൂപയുടെ പുരസ്‌കാരം പ്രഖ്യാപിച്ചു. നടപടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനപത്രം നല്‍കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

Top