ഉത്തരാഖണ്ഡ് ടണല്‍ ദുരന്തം: തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍. ദൗത്യസംഘത്തിലെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. രക്ഷാദൗത്യം വൈകുന്നതിനെതിരെ നിര്‍മ്മാണ തൊഴിലാളികള്‍ ടണലിനു പുറത്ത് പ്രതിഷേധിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ പുതിയ യന്ത്രം ആകാശമാര്‍ഗം എത്തിക്കും.

ആശങ്കയുടെ 70 മണിക്കൂറുകള്‍ പിന്നിട്ട ശേഷവും സില്‍ക്യാര ടണലിനകത്ത് നിന്ന് ആശ്വാസ വാര്‍ത്ത എത്തുന്നില്ല. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സ്റ്റീല്‍ പൈപ്പ് ഇടാനായി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയായിരുന്നു മണ്ണിടിഞ്ഞത്. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്കുളള 30 മീറ്ററിലെ പാറയും മണ്ണിനുമൊപ്പം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും ദൌത്യം ദുഷ്‌ക്കരമാക്കുകയാണ്. ദില്ലിയില്‍ നിന്ന് പുതിയ യന്ത്രം ആകാശമാര്‍ഗം എത്തിക്കുമെന്നാണ് ദൌത്യസംഘം നല്‍കുന്ന സൂചന. പുതിയ യന്ത്രമെത്തുന്നതോടെ മണിക്കൂറില്‍ 5 മീറ്ററോളം അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനാകും. ദൌത്യം വൈകുന്നതിനെതിരെ നിര്‍മ്മാണ തൊഴിലാളികള്‍ ടണലിനു പുറത്ത് പ്രതിഷേധവുമായെത്തി.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആരോഗ്യ സ്ഥിതിയിലും ആശങ്കയുണ്ട്. വോക്കി ടോക്കി വഴി തൊഴിലാളികളുമായി ദൌത്യ സംഘം തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. ഭക്ഷണവും വെളളവുമെത്തിക്കുന്നതും തുടരുന്നു. തൊഴിലാളികളെ എത്രയും പെട്ടെന്ന് പുറത്തെത്തിക്കാനാകുമെന്ന് ഉത്തരകാശി ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Top