ഉത്തരാഖണ്ഡ് തുരങ്കം അപകടം; തൊഴിലാളിളെ രക്ഷിക്കാനുള്ള ശ്രമം 11ാം ദിവസവും തുടരുന്നു

ഉത്തരകാശി: ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം 11ാം ദിവസവും തുടരുന്നു. തുരങ്കത്തിന്റെ ഇരുവശങ്ങളില്‍ നിന്നുമുള്ള ഡ്രില്ലിംഗ് പൂരോഗമിക്കുകയാണ്. അതേസമയം ഇന്നലെ തുരങ്കത്തില്‍കുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. തുരങ്കത്തിനുള്ളിലേക്ക് എന്‍ഡോസ്‌കോപ്പിക് ഫ്‌ളെക്‌സി ക്യാമറ എത്തിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

അതോടപ്പം 41 തൊഴിലാളികളെയും ഉടന്‍ സുരക്ഷിതരായി വീട്ടിലെത്തിക്കുമെന്ന് ഇന്റര്‍നാഷണല്‍ ടണലിങ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍നോള്‍ഡ് ഡിക്‌സ് പറഞ്ഞിരുന്നു. ഭൂഗര്‍ഭ തുരങ്കനിര്‍മാണത്തിലെ പ്രമുഖ വിദഗ്ധനായ പ്രൊഫസര്‍ ഡിക്‌സിന് 41 തൊഴിലാളികളെയും രക്ഷപെടുത്തുമെന്ന് ആത്മവിശ്വാസമുണ്ട്.

മുകളില്‍ നിന്നും മുന്‍പില്‍ നിന്നും വശങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കുടുങ്ങികിടക്കുന്നവര്‍ മടങ്ങിയെത്തും. ഏത് മാര്‍ഗം അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് അറിയില്ല. എല്ലാ വാതിലുകളിലും ഞങ്ങള്‍ മുട്ടികൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം തുരങ്ക നിര്‍മ്മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ബിജെപി വാക് പോര് ശക്തമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ആരോപണങ്ങള്‍ക്കപ്പുറം തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

Top