അപകടത്തിൽപ്പെട്ട റിഷഭ് പന്തിനെ കാറില്‍ നിന്ന് പുറത്തിറക്കിയവരെ ആദരിച്ച് ഉത്തരാഖണ്ഡ് പൊലീസ്

ദില്ലി: റിഷഭ് പന്തിന്റെ അപകട വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി വ്യാജ വിവരങ്ങളും പ്രചരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട പന്തിന്റെ കാറില്‍ നിന്ന് നാട്ടുകാര്‍ പണം കവര്‍ന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പന്തിനെ കാറില്‍ നിന്ന് പുറത്തെടുത്ത സുശീല്‍ കുമാര്‍ വ്യക്തമാക്കിയത്. അപകടത്തിന് ശേഷം വാഹനത്തിലുണ്ടായിരുന്ന പണം റോഡില്‍ ചിതറി കിടക്കുകയായിരുന്നു. ഇത് റോഡില്‍ നിന്ന് എടുത്ത്, പന്തിന്റെ കൈകളില്‍ തന്നെ ഏല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നാലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ സുശീലിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഇപ്പോള്‍ ബസ് ഡ്രൈവര്‍ സുശീല്‍ കുമാറിനെയും കണ്ടക്ടര്‍ പരംജിത്തിനെയും ഉത്തരാഖണ്ഡ് പൊലീസ് ആദരിച്ചിരിക്കുകയാണ്. സുശീല്‍ പറഞ്ഞതിങ്ങനെ… ”പുലര്‍ച്ചെ 4:25 നാണ് ഹരിദ്വാറില്‍ നിന്ന് പുറപ്പെട്ടത്. ഒരു സ്റ്റോപ്പില്‍ ബസിന്റെ വേഗത കുറച്ചപ്പോള്‍ 300 മീറ്റര്‍ അകലെ കുറച്ച് വെളിച്ചം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നത് കണ്ടു. അതൊരു കാറാണോ എന്ന് ഊഹിക്കാന്‍ പ്രയാസമായിരുന്നു. എന്തോ കുഴപ്പമുണ്ടെന്നും ഒരു അപകടം സംഭവിച്ചതായും കണ്ടക്ടറോട് പറഞ്ഞു. ഏകദേശം 100 മീറ്റര്‍ മാറി കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറി. കാര്‍ ബസിന്റെ നേര്‍ക്ക് വന്നതോടെ യാത്രക്കാര്‍ ഭയന്നു. കാര്‍ കണക്ടറിന്റെ വശത്തേക്ക് നീങ്ങിയപ്പോള്‍ തന്നെ ഡിവൈഡറില്‍ ഇടിച്ച് മൂന്ന് നാല് തവണ തിരിഞ്ഞു.

കാറില്‍ ഉണ്ടായിരുന്നയാളിന്റെ ശരീരത്തിന്റെ പകുതി കാറിന്റെ പുറത്ത് കാണാമായിരുന്നു. ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തിയ ശേഷം കണ്ടക്ടറും താനും കൂടെ പുറത്തിറങ്ങി കാറിന് അടുത്തേക്ക് പോയി. ബസിനുള്ളിലെ യാത്രക്കാരും സഹായിച്ചു. തനിച്ചാണോ എന്ന് പന്തിനോട് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മറുപടി. അദ്ദേഹത്തിന് ബോധമുണ്ടെന്ന് മനസിലാക്കി വേഗം പുറത്തെടുക്കാന്‍ ശ്രമിച്ചു. കാറിന്റെ ഡിക്കിക്ക് ഇതിനകം തീപിടിച്ചിരുന്നു. കൂടുതല്‍ വൈകിയിരുന്നെങ്കില്‍ കാര്യങ്ങള്‍ വളരെ വേഗം മാറുമായിരുന്നു. പന്ത് രക്ഷപ്പെടുമായിരുന്നില്ല.

ഞാൻ റിഷഭ് പന്ത് ആണെന്നും ക്രിക്കറ്ററാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ക്രിക്കറ്റ് പിന്തുടരാത്തതുകൊണ്ട് എനിക്ക് അദ്ദേഹത്തെ മനസിലായില്ല. വളരെ വേഗം അദ്ദേഹത്തെ പുറത്തെടുത്ത് ഡിവൈഡറില്‍ കിടത്തി. അദ്ദേഹം വെള്ളം ചോദിച്ചപ്പോള്‍ അത് നല്‍കി. യാത്രക്കാരിലൊരാള്‍ തുണികൊണ്ട് അദ്ദേഹത്തിന്റെ ശരീരം മറച്ചു. ഒരു വശത്ത്, ഞാന്‍ പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ കോള്‍ ബിസി ആയിരുന്നു.

ആംബുലന്‍സ് വിളിച്ചപ്പോഴും അങ്ങനെ തന്നെയായിരുന്നു. തീ ആളിക്കത്തുന്നതിനാല്‍ ഞങ്ങള്‍ പരിഭ്രാന്തരായി. റോഡില്‍ ഒരു തൂണുണ്ടായിരുന്നു, മറ്റേതെങ്കിലും കാര്‍ ഇടിച്ചാലോ എന്ന ആശങ്കയും ഞങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തെ ബസിനുള്ളില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കണ്ടക്ടര്‍ പറഞ്ഞു. അപ്പോഴേക്കും പൊലീസും ആംബുലന്‍സും വന്നു” സുശീല്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

Top