Uttarakhand high court – sivasena

ഡെറാഡൂണ്‍: കേന്ദ്രം ഉത്തരാഖണ്ഡില്‍ സ്വീകരിച്ച നയം കോടതി ചവറ്റുകൊട്ടയില്‍ എറിഞ്ഞെന്ന് ശിവസേനയുടെ പരിഹാസം. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രതീരുമാനം ഹൈക്കോടതി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ശിവസേന വിമര്‍ശനവുമായി രംഗത്ത് വന്നത്.

കേന്ദ്രം ഉത്തരാഖണ്ഡില്‍ കാണിച്ചത് രാഷ്ട്രീയ സ്വാര്‍ത്ഥതയാണെന്നതിന് തെളിവാണ് കോടതി വിധിയെന്നും ശിവസേന വിമര്‍ശിച്ചു.

രാഷ്ട്രപതി ഭരണം റദ്ദാക്കി ഹൈക്കോടതി വിധി വന്നതിന് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി ഹരീഷ് റാവത്ത് കാബിനറ്റ് യോഗം വിളിച്ച് ചേര്‍ത്തു. യോഗത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാനുള്ള 11 അടിയന്തിര തീരുമാനങ്ങള്‍ എടുത്തതായും അദ്ദേഹം അറിയിച്ചു.

ഇതില്‍ സംസ്ഥാനത്തെ വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്.

രാഷ്ട്രപതി ഭരണം റദ്ദാക്കി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇന്നു സുപ്രീംകോടതിയെ സമീപിച്ചു. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കി ഹര്‍ജി ചീഫ് ജസ്റ്റിസ് മുമ്പാകെ സമര്‍പിച്ചു.

ഹരീഷ് റാവത്തിനെ മുഖ്യമന്ത്രി സ്ഥാനത്തു പുനസ്ഥാപിച്ചു കൊണ്ടുള്ള വിധി ഹൈക്കോടതിയുടെ നിയമപരമായ അധികാരങ്ങള്‍ മറന്നു കൊണ്ടാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നു അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് തടസ്സ ഹര്‍ജി നല്കിയിട്ടുണ്ട്.
ഹരീഷ് റാവത്ത് സര്‍ക്കാരിന് തുടരാമെന്ന് ഇന്നലെയാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

Top