ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ നിരോധനം പിന്‍വലിക്കില്ലെന്ന് ഉത്തര്‍പ്രദേശ്

ലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ നിരോധനം പിന്‍വലിക്കില്ലെന്ന് ഉത്തര്‍പ്രദേശ്.നിരോധനം പൊതുതാത്പര്യം മുന്‍ നിര്‍ത്തിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടന്നത് സമാന്തര ഭരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

ഹലാല്‍ സാക്ഷ്യപ്പെടുത്തിയ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ ഉല്‍പാദനം, സംഭരണം, വിതരണം, വാങ്ങല്‍, വില്‍പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും എതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. കയറ്റുമതിക്കായി നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല.സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍, ഹോട്ടലുകള്‍, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ട്രാവല്‍-ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നതായ് കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പണം നല്‍കാത്തവരെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൂത്തിച്ചേര്‍ത്തു.

നിരോധനത്തെ യാതൊരു രീതിയിലും ന്യായീകരിക്കാനാകില്ലെന്നും ഇത് തെറ്റാണെന്നും ഹലാല്‍ ട്രസ്റ്റ് സിഇഒ നിയാസ് അഹമ്മദ് പറഞ്ഞു. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പിനെയും സംബന്ധിച്ച വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉത്തര്‍പ്രദേശില്‍ ഹലാല്‍ ഉത്പന്നങ്ങള്‍ നിരോധിച്ച യോഗി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹലാല്‍ ട്രസ്റ്റ് സിഇഒ നിയാസ് അഹമ്മദ് അറിയിച്ചിരുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ അടിയന്തര പ്രാബല്യത്തില്‍ നിരോധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

 

Top