ഉത്തർപ്രദേശിൽ കോളേജ് ക്യാമ്പസിനകത്ത് 17കാരിയെ ബലാത്സംഗം ചെയ്തു

ലക്‌നൗ : ഉത്തർപ്രദേശിലെ ഝാൻസിയിൽ 17കാരിയെ കോളജ് ക്യാമ്പസിനകത്ത് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത് പോളിടെക്നിക് കോളേജ് വിദ്യാര്‍ഥിയായ യുവാവാണ്. ഞായറാഴ്ച്ച ക്യാമ്പസ്സിൽ സിവിൽ സർവീസ് പരീക്ഷ നടന്നുകൊണ്ടിരിക്കെ ആണ് സംഭവം. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും കൈയിലുള്ള പണം അപഹരിച്ചെന്നും ബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനി പറഞ്ഞു.

 

സുഹൃത്തായ ആൺകുട്ടിയെ കാണാൻ പോയതായിരുന്നു പെൺകുട്ടി. ഈ സമയം ഒരുകൂട്ടം വിദ്യാർത്ഥികൾ ചേർന്ന് പെൺകുട്ടിയെ ക്യാമ്പസ് ഹോസ്‌റ്റലിനകത്തേക്ക് വലിച്ചു കൊണ്ട് പോകുകയും ഒരാൾ ബലാത്സംഗം ചെയ്യുകയും കൂടെയുള്ളവർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു . കൂടാതെ പെൺകുട്ടിയുടെ സുഹൃത്തിനെ ഇവർ ക്രൂരമായി മർദിക്കുകയും ചെയ്തു.

 

ക്യാമ്പസിലുണ്ടായിരുന്ന പൊലീസുകാർ കരച്ചിൽ കേട്ട് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഝാൻസി സീനിയർ പൊലീസ് സൂപ്രണ്ട് ദിനേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടത് രണ്ടാംവർഷ വിദ്യാർഥികളാണെന്ന് പോളിടെക്നിക് പ്രിൻസിപ്പാൾ നവീൻ കുമാർ പറഞ്ഞു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു താനെന്നും ഈ സമയം ഹോസ്റ്റലിൽ ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.

Top