മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; നാല് വയസ്സുകാരന്റെ മുന്നില്‍ വച്ച് ഗര്‍ഭിണിയായ ഭാര്യയെ വെടിവച്ചു കൊന്നു

ലഖ്‌നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനാല്‍ മകന്റെ മുന്നില്‍ വച്ച് ഗര്‍ഭിണിയായ ഭാര്യയെ വെടിവച്ചു കൊന്നു.
ഉത്തര്‍പ്രദേശിലെ ജുനാപൂര്‍ ജില്ലയിലെ ഭട്ടോലി ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ദീപക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 25കാരിയായ നേഹയാണ് കൊല്ലപ്പെട്ടത്. നാല് വയസ് പ്രായമുള്ള മകന്റെ മുന്നില്‍വച്ചാണ് ഭാര്യയ്ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്.

42 ദിവസത്തെ ലോക്ക്ഡൗണിനുശേഷം ഉത്തര്‍പ്രദേശില്‍ മദ്യഷോപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതോടെ മദ്യപിക്കാനുള്ള പണത്തിനായി ദീപക് യുവതിയെ സമീപിച്ചു. എന്നാല്‍, പണം നല്‍കാന്‍ നേഹ വിസമ്മതിച്ചതോടെ ദമ്പതികള്‍ തമ്മില്‍ തര്‍ക്കത്തിലായി. തര്‍ക്കം രൂക്ഷമായതോടെ കയ്യില്‍ കരുതിയ തോക്ക് ഉപയോഗിച്ച് നേഹയുടെ തലയ്ക്ക് നേരെ ദീപക് വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയൊച്ച കേട്ട് എത്തിയ നാട്ടുകാരാണ് നേഹയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നേഹ ചികിത്സയ്ക്കിടെ മരിച്ചു. കൊലപാതക ദൃശ്യം നേരില്‍ കണ്ട ദമ്പതികളുടെ മകന്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിക്കുകയായിരുന്നുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top