കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. നിലവില്‍ 600-ല്‍ താഴെ കൊവിഡ് കേസുകള്‍ ഉള്ള ജില്ലകളിലാണ് ജൂണ്‍ ഒന്നുമുതല്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ലഖ്‌നൗ പോലുള്ള വലിയ നഗരങ്ങളില്‍ സജീവ കേസുകളുടെ എണ്ണം വളരെ കൂടുതല്‍ ആയതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തില്ല.

അറുനൂറില്‍ താഴെ കൊവിഡ് കേസുകളുള്ള ജില്ലകളിലെ ചന്തകള്‍ക്ക് രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം വാരാന്ത്യ കര്‍ഫ്യൂ തുടരും. ഗ്രാമീണ നഗര മേഖലകളിലെ ചന്തകളും പരിസര പ്രദേശവും ഈ ദിവസങ്ങളില്‍ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.

കടയുടമകളും ജീവനക്കാരും ഉപഭോക്താക്കളും സാമൂഹിക അകലം പാലിക്കല്‍ പോലെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. അല്ലാത്തപക്ഷം നടപടികള്‍ സ്വീകരിക്കും.

കൊവിഡ് പ്രതിരോധത്തിന് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകളില്‍ മുഴുവന്‍ പേര്‍ക്കും ജോലിക്ക് ഹാജരാകാവുന്നാണ്. മറ്റ് വകുപ്പുകള്‍ അമ്പതുശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണം. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തുറക്കില്ലെങ്കിലും ഭരണസംബന്ധമായ ജോലികള്‍ക്കായി ഇവിടങ്ങളിലെ ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും വിജ്ഞാപനം പറയുന്നു.

 

Top