ഉത്തര്‍പ്രദേശ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം; കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാന്‍ ബിജെപി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം.

തിരഞ്ഞെടുപ്പു നടന്ന 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ പതിനാലിടത്തും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

ആകെയുള്ള 652 തദ്ദേശ സ്ഥാപനങ്ങളില്‍ 650 ഇടങ്ങളിലെ ലീഡ് നില അറിവായപ്പോള്‍ ബി.ജെ.പി 340 ഇടങ്ങളില്‍ വിജയിക്കുകയോ, ലീഡ് ചെയ്യുകയോ ചെയ്യുന്നു. ബി.എസ്.പി 116 ഇടത്തും എസ്.പി 81 ഇടത്തും കോണ്‍ഗ്രസ് 14 സ്ഥലങ്ങളിലും ലീഡ് ചെയുന്നു. മറ്റുള്ളവര്‍ 94 ഇടത്തും ലീഡ് ചെയ്യുന്നു.

അമേഠി, ഗോരഖ്പൂര്‍, ലഖ്നൗ, മൊറാദാബാദ്, ഗാസിയാബാദ്, ആഗ്ര, അയോദ്ധ്യ, ഫൈസാബാദ് തുടങ്ങിയ കോര്‍പ്പറേഷനുകളിലാണ് ബിജെപി വ്യക്തമായ മുന്നേറ്റം നടത്തിയത്.

പ്രതിപക്ഷ കക്ഷികളായ ബിഎസ്പിയ്ക്കും കോണ്‍ഗ്രസിനും പ്രതീക്ഷിച്ചത്ര മുന്നേറ്റം നടത്താനായില്ല. ബിഎസ്പിയുടെ പ്രകടനം മൂന്നു കോര്‍പ്പറേഷനുകളില്‍ ഒതുങ്ങിപ്പോയി.

ഇതുവരെ ഫലം അറിവായ 43 സീറ്റുകളില്‍ 24 ഇടത്ത് ബിജെപിയും എസ്പി 15 ഇടത്തും ബിഎസ്പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും വിജയിച്ചിട്ടുണ്ട്.

അയോധ്യ-ഫൈസാബാദ് കോര്‍പറേഷനിലെ റാം പ്രസാദ് ബിസ്മില്‍ വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ജേര്‍ണലിസ്റ്റ് വിജയിച്ചു.

ഇതിനിടെ, മുസഫില്‍നഗറില്‍ ബിഎസ്പി – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

ഉത്തര്‍പ്രദേശിലെ 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും, 198 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും, 428 പഞ്ചായത്തുകളിലേക്കും മൂന്നുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.

ബിജെപിക്കും യോഗി ആദിത്യനാഥിനും ഏറെ സുപ്രധാനമാണ് തിരഞ്ഞെടുപ്പ് ഫലം.

മൂന്നു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നു.

16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 15 എണ്ണവും ബിജെപി നേടുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളുടെയും പ്രവചനം.

Top