ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വീണ്ടും വധഭീഷണി സന്ദേശം. ‘മുഖ്യമന്ത്രി യോഗിയെ ഉടനെ വധിക്കും’ എന്നാണ് ഭീഷണി. അടിയന്തരസാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഉത്തര്‍പ്രദേശ് പൊലീസിന്റെ 112 ടോള്‍ ഫ്രീ നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി 10.22 ഓടെയാണ് ടോള്‍ ഫ്രീ നമ്പറില്‍ വധഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സന്ദേശത്തിന് പിന്നില്‍ രഹാന്‍ എന്ന് പേരുള്ളയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 506, 507, ഐ.ടി. ആക്ടിലെ 66 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. ഈ മാസം ഇത് രണ്ടാമത്തെ ഭീഷണി സന്ദേശമാണ് യോഗി ആദിത്യനാഥിനെതിരെ വരുന്നത്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.പിയിലെ മാധ്യമസ്ഥാപനത്തിനായിരുന്നു 16-കാരന്‍ സന്ദേശം അയച്ചത്.
കേരള സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വധ ഭീഷണി ഉയർന്നിരുന്നു. തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഓഫീസിലേക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഭീഷണിക്കത്തെഴുതിയയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കൊച്ചി കതൃക്കടവ് സ്വദേശിയ സേവ്യറാണ് പിടിയിലായത്. കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജോണി ജോസഫ് എന്നയാളുടെ പേരിലായിരുന്നു കത്ത് ലഭിച്ചത്.