ഉത്രയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടി; സൂരജിനെതിരെ ഗുരുതര ആരോപണവുമായി പ്രോസിക്യൂഷന്‍

തിരുവനന്തപുരം: ഉത്ര കൊലക്കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോസിക്യൂഷന്‍. പാമ്പിനെക്കൊണ്ട് ഉതയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടിയെന്ന് അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറത്തു. ഭിന്നശേഷിക്കാരിയായ ഭാര്യയെ അവരുടെ സ്വത്ത് നിലനിര്‍ത്തണമെന്നുമുള്ള ഉദ്ദേശത്തോടെ കൊലപ്പെടുത്തുകയും അത് സര്‍പ്പ കോപമാണെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രതിയുടെ ശ്രമവുമാണ് പ്രോസിക്യൂഷന്‍ കേസെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് കോടതിയെ ആമുഖമായി അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണമെന്നാണ് വിചാരണയുടെ അവസാന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ നിലപാട്.

ഉത്രവധക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം വാദം ആറാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി എം. മനോജ് മുമ്പാകെയാണ് ആരംഭിച്ചത്. ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി സൂരജ് നടത്തിയ കൊലപാതകമാണ് ഉത്രയുടേതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാനപ്പെട്ട വാദം. അത്യപൂര്‍വ്വമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണ്. രണ്ടു തവണ നിരാലംബയായ ഒരു സ്ത്രീയില്‍ ഏല്‍പ്പിച്ച സഹിക്കാനാവാത്ത വേദനയും എല്ലാ കുറ്റകൃത്യവും മൂടിവെയ്ക്കാന്‍ ഉപയോഗിച്ച സര്‍പ്പകോപം എന്ന മിത്തും മാത്രമല്ല, കൊലപാതകം നടപ്പിലാക്കാന്‍ വേണ്ടി പ്രതി ഉത്രയോട് കാണിച്ച സ്‌നേഹവും കരുതലും കൂടിക്കൊണ്ടാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഉത്രയുടെ മരണത്തിനിടയാക്കിയ പാമ്പുകടി സ്വാഭാവികമാണോ എന്നറിയാന്‍ സര്‍പ്പശാസ്ത്രജ്ഞനായ മവീഷ് കുമാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അന്‍വര്‍, വെറ്റിനറി സര്‍ജന്‍ ഡോ. കിഷോര്‍കുമാര്‍, ഫോറന്‍സിക് മെഡിസിന്‍ തിരുവനന്തപുരം എം സി എച്ച് മേധാവി ഡോ. ശശികല എന്നിവരടങ്ങിയ എക്‌സ്‌പെര്‍ട്ട് കമ്മിറ്റി മരണത്തിനിടയാക്കിയ പാമ്പുകടി സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നും വസ്തുതകള്‍ പരിശോധിച്ച് കണ്ടെത്തിയിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ വാവ സുരേഷിനെയും ഇതേ വസ്തുതകള്‍ തെളിയിക്കാനായി കോടതിയില്‍ വിസ്തരിച്ചു.

രണ്ടു കടികളേറ്റ അകലം പരിശോധിക്കുമ്പോഴും പാമ്പിനെ ആയുധമാക്കി എന്ന് വ്യക്തം. ഉത്ര മരണപ്പെട്ടത് അസ്വാഭാവികമായ പാമ്പുകടിയാലാണെന്ന് പ്രോസിക്യൂഷന്‍ നിസംശയം തെളിയിച്ചതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. സൂരജിനെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണയില്‍ പങ്കെടുപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ കെ ഗോപീഷ് കുമാര്‍, സി എസ് സുനില്‍ എന്നിവരും ഹാജരായി. കേസിലെ തുടര്‍വാദം അഞ്ചിന് നടക്കും.

Top