ഉത്ര കൊലപാതക കേസ്; പ്രതി സൂരജിന്റെ സഹോദരിയെയും അമ്മയെയും അറസ്റ്റ് ചെയ്‌തേക്കും

പത്തനംതിട്ട: അഞ്ചലില്‍ യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും അന്വേഷണസംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. സൂരജിന്റെ അച്ഛനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരോടും നാളെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോറന്‍സിക് പരിശോധനക്കായി സൂരജിന്റെ കിടപ്പുമുറി സീല്‍ചെയ്തു. കിടക്കവിരി ഉള്‍പ്പടെ സൂരജിന്റെ കുടുംബം നശിപ്പിച്ചതായാണ് സൂചന. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്‌ലിന് ശേഷമായിരുന്നു സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു.

മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ ഇന്ന് കണ്ടെത്തിയിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്. ഉത്രവധകേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഭര്‍ത്താവ് സൂരജിന്റെ അടൂരിലെ വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തുന്നത്.

Top