ഉത്ര വധം; ദൃക്‌സാക്ഷികളില്ലാതെ കേസ് തെളിയിച്ച അന്വേഷണ സംഘത്തിന് സമ്മാനം

കൊല്ലം: ഉത്രവധക്കേസ് ദൃക്‌സാക്ഷികളില്ലാതെ അന്വേഷിച്ചു കണ്ടെത്തിയ സംഘത്തിനു പൊലീസ് മേധാവിയുടെ അഭിനന്ദനവും സമ്മാനവും. റൂറല്‍ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അംഗീകാരം. പാരിതോഷികമായി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്രയെ മേയ് ഏഴിനാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്രയുടെ മരണ ശേഷം ഭര്‍ത്താവ് സൂരജിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുടുംബം സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഞ്ചല്‍ പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. റൂറല്‍ എസ്.പി ഹരിശങ്കറിനെ നേരില്‍ കണ്ട് പരാതി നല്‍കി.

അന്വേഷണത്തിനു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകമായിനാല്‍ ശാസ്ത്രീയ തെളിവുകള്‍ മാത്രമായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ആശ്രയം. പ്രതികളെ പിടി കൂടിയതിനു മാത്രമല്ല അതിവേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനും ഇരുപത്തിമൂന്നംഗ അന്വേഷണ സംഘത്തെ ഡിജിപി പ്രത്യേകം അഭിനന്ദിച്ചു.

വധക്കേസിന്റെ വിചാരണ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഉടന്‍ ആരംഭിക്കും.കേസില്‍ സൂരജ് മാത്രമാണ് പ്രതി. ഇയാളുടെ കുടുംബാംഗങ്ങള്‍ പ്രതിയായിട്ടുള്ള ഗാര്‍ഹിക പീഡന കേസിന്റെ കുറ്റപത്രവും തയാറായിട്ടുണ്ട്.

Top